ശ്രീകണ്ഠാപുരം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ റാഗിംഗിൻ്റെ പേരിലാണ് പ്ലസ് വൺ വിദ്യാർത്ഥിയെ പ്ലസ്ടു വിദ്യാർത്ഥികൾ ക്രൂരമായി മർദ്ദിച്ചത്. പ്ലസ് വൺ വിദ്യാർത്ഥിയായ മുഹമ്മദ് സഹലിന് ചെവിക്ക് പരിക്കേറ്റു. കേൾവി ശക്തി കുറഞ്ഞു.
കണ്ണൂർ: കണ്ണൂർ ശ്രീകണ്ഠാപുരത്ത് പ്ലസ് വൺ വിദ്യാർത്ഥിയെ മർദിച്ച സംഭവത്തിൽ പൊലീസ് നടപടി. സഹലിനെ മർദിച്ച ആറ് പ്ലസ്ടു വിദ്യാർത്ഥികൾക്കെതിരെ ശ്രീകണ്ഠാപുരം പൊലീസ് കേസെടുത്തു. വിദ്യാർത്ഥികളെ സ്കൂളിൽ നിന്നും സസ്പെന്റ് ചെയ്യാനും സാധ്യത ഏറി. അന്തിമ തീരുമാനം പി.ടി.എ എക്സിക്യൂട്ടീവ് യോഗത്തിൽ എടുക്കും.
കഴിഞ്ഞ തിങ്കളാഴ്ച്ച ഉച്ചയ്ക്കാണ് ബ്ലാത്തൂർ സ്വദേശി സഹലിനെ ശ്രീകണ്ഠാപുരം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ ഒരു കൂട്ടം പ്ലസ്ടു വിദ്യാർത്ഥികൾ ചേർന്ന് ക്രൂരമായി മർദിച്ചത്. മുടി വളർത്തിയതും ഷർട്ടിന്റെ ബട്ടൻസ് ഇട്ടതും ചോദ്യം ചെയ്തായിരുന്നു മർദ്ദനം. പ്ലസ് വൺ വിദ്യാർത്ഥിയായ മുഹമ്മദ് സഹലിന് ചെവിക്ക് പരിക്കേറ്റു. കേൾവി ശക്തിയും കുറഞ്ഞു. സഹലിന്റെ കുടുംബത്തിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സംഘം ചേർന്ന് കൈ കൊണ്ട് അടിച്ചതിനാണ് കേസ്. മർദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
സംഭവത്തിന് പിന്നാലെ സഹലിന്റെ മാതാപിതാക്കൾ ശ്രീകണ്ഠാപുരം പൊലീസിൽ പരാതി നൽകുകയായിരുന്നു. വിദ്യാർത്ഥികളെ സസ്പെന്റ് ചെയ്യണമെന്നാണ് സഹലിന്റെ കുടുംബത്തിന്റെ ആവശ്യം. മർദനമേറ്റ കാര്യം സഹൽ രക്ഷിതാക്കളോട് പറഞ്ഞിരുന്നില്ല, തല വേദന ഉണ്ടായതിനെ തുടർന്ന് ആശുപതിയിൽ എത്തിച്ചപ്പോഴാണ് ചെവിയിൽ നീർക്കെട്ടുള്ളതായി അറിയുന്നത്. പിന്നീട് സോഷ്യൽ മീഡിയ വഴി പ്രചരിച്ച ദൃശ്യങ്ങൾ കണ്ടാണ് കുടുംബം കാര്യങ്ങൾ അറിയുന്നത്.
Also Read: ഒന്നാം വർഷ വിദ്യാർത്ഥികളെ റാഗ് ചെയ്തു; വർക്കല എസ്എൻ കോളേജിൽ മൂന്ന് പേരെ പുറത്താക്കി
വിദ്യാർത്ഥികളുടെ അക്രമത്തിൽ വ്യാപക പ്രതിഷേധമാണ് രക്ഷകർത്താക്കളുടെ ഭാഗത്തു നിന്നും ഉയരുന്നത്. ഇതിനും മുൻപും സമാനമായ അനുഭവം പല വിദ്യാർത്ഥികൾക്കും ഉണ്ടായിട്ടുണ്ട്, എന്നാൽ ഭയം കൊണ്ട് ആരും പരാതിപ്പെട്ടില്ലെന്നാണ് വിവരം. വിഷയം ചർച്ച ചെയ്യാൻ അടുത്ത ദിവസം പി ടി എ എക്സിക്യുട്ടീവ് യോഗം ചേരും.
