അവിഷിത്തിനെ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പേഴ്സണൽ സ്റ്റാഫിൽ നിന്നും ഒഴിവാക്കി ഉത്തരവിറക്കി.

തിരുവനന്തപുരം : രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ച കേസിലെ പ്രതി എസ്എഫ്ഐ നേതാവ് അവിഷിത്തിനെ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പേഴ്സണൽ സ്റ്റാഫിൽ നിന്നും ഒഴിവാക്കി ഉത്തരവിറക്കി. പൊതുഭരണവകുപ്പാണ് ഉത്തരവിറക്കിയത്. മുൻ കാല പ്രാബല്യത്തോടെയാണ് അവിഷിത്തിന്റെ ഒഴിവാക്കിയത്. അവിഷിത്ത് തിരിച്ചറിയൽ കാർഡ് ഉടൻ തിരികെ നൽകണമെന്നും നിർദ്ദേശമുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എംപി ഓഫീസ് ആക്രമണത്തിന് പിന്നാലെ ഇന്ന് രാവിലെ മന്ത്രിയുടെ ഓഫീസ് കെ.ആർ.അവിഷിത്തിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. ഏറെ നാളായി ഓഫീസിൽ ഹാജരാകുന്നില്ലെന്നും അതിനാൽ ഒഴിവാക്കണമെന്നുമാണ് കത്തിൽ കാരണമായി പറയുന്നത്. ഇതിന് പിന്നാലെയാണ് നടപടി. എസ്എഫ്ഐ വയനാട് ജില്ലാ കമ്മറ്റി മുൻ വൈസ് പ്രസിഡന്റാണ് അവിഷിത്ത്. തിരിച്ചറിയൽ കാർഡ് അവിഷിത്ത് ഇതുവരെ പൊതുഭരണ വകുപ്പിൽ തിരിച്ച് ഏൽപ്പിച്ചിട്ടില്ല. 

അതിനിടെ അവിഷിത്തിനെ പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കാൻ പൊലീസിന് മേൽ രാഷ്ട്രീയ സമ്മർദമുണ്ടായിരുന്നുവെന്ന വിവരവും പുറത്ത് വന്നു. ഇയാൾ വൈകിയാണ് സംഭവസ്ഥലത്തെത്തിയതെന്നാണ് സിപിഎം നേതാക്കൾ പൊലീസിനെ അറിയിച്ചിരിക്കുന്നത്. കേസില്‍ ആറ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൽപ്പറ്റ പൊലീസാണ് എസ്എഫ്ഐ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത്. ഇതോടെ, സംഭവത്തില്‍ പിടിയിലായവരുടെ എണ്ണം 25 ആയി. കേസില്‍ 19 എസ്എഫ്ഐ പ്രവർത്തകരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. 

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണം; പൊലീസിനെതിരെ എസ്എഫ്ഐ നേതാവ് അവിഷിത്ത്

അതേ സമയം തന്നെ പ്രതി ചേർത്തതിന് പിന്നാലെ പൊലീസിനെ വിമർശിച്ച് അവിഷിത്ത് രംഗത്തെത്തി. കേരളത്തിലെ പൊലീസ് കോൺഗ്രസ് പ്രവർത്തകരുടെ പണിയാണ് എടുക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ പ്രതിരോധം തീർക്കുമെന്നാണ് അവിഷിത്ത് ഫേസ്ബുക്കില്‍ കുറിച്ചത്.