ഏഴ് മാസത്തിന് ശേഷം വയനാട് എംപി രാഹുൽ ഗാന്ധി കേരളത്തിൽ, വൻ സ്വീകരണവുമായി പ്രവർത്തകർ
കോൺഗ്രസിന്റെ മുൻ ദേശീയ അധ്യക്ഷനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും ചേർന്നാണ് സ്വീകരിച്ചത്
കോഴിക്കോട്: ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം രാഹുൽ ഗാന്ധി കേരളത്തിലെത്തി. താൻ പ്രതിനിധീകരിക്കുന്ന വയനാട് മണ്ഡലത്തിലടക്കമുള്ള സന്ദർശന പരിപാടിക്കായി മൂന്ന് ദിവസം അദ്ദേഹം സംസ്ഥാനത്തുണ്ടാകും. 11.30 യോടെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ കോൺഗ്രസിന്റെ മുൻ ദേശീയ അധ്യക്ഷനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും ചേർന്നാണ് സ്വീകരിച്ചത്. ഇവിടെ നിന്ന് കൊവിഡ് അവലോകന യോഗത്തിൽ പങ്കെടുക്കാനായി എംപി മലപ്പുറത്തേക്ക് പോയി. ഇതിനു ശേഷം പ്രളയത്തില്‍ മാതാപിതാക്കളും സഹോദരങ്ങളും വീടും ഇല്ലാതായ മലപ്പുറം എടക്കരയിലെ കാവ്യ, കാര്‍ത്തിക എന്നീ പെൺകുട്ടികള്‍ക്കുള്ള വീടിന്‍റെ താക്കോല്‍ കൈമാറും. 8 ലക്ഷം രൂപ ചിലവിട്ട് രാഹുല്‍ ഗാന്ധിയാണ് വീട് നിര്‍മ്മിച്ചു നല്‍കിയത്.