മുതലപ്പൊഴിയിൽ മരിച്ച മത്സ്യതൊഴിലാളികളുടെ കുടുംബം ഭാരത് ജോഡോ ജാഥയ്ക്കെത്തും.
തിരുവനന്തപുരം: വിഴിഞ്ഞം സമര സമിതി നേതാക്കളെ രാഹുല്‍ ഗാന്ധി കാണും. ഇന്നുച്ചയ്ക്ക് കൂടിക്കാഴ്ച്ച നടത്തുമെന്ന് കോൺഗ്രസ് നേതാക്കള്‍ അറിയിച്ചു. മുതലപ്പൊഴി അപകടത്തില്‍ മരിച്ച മല്‍സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ കരമനയില്‍വെച്ച് ജാഥയില്‍ പങ്കെടുക്കും. രാവിലെ ഏഴുമണിക്കുതന്നെ ഇന്നത്തെ പദയാത്ര തുടങ്ങി. വെള്ളായണി ജംഗ്ഷനില്‍ സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പമാണ് ജാഥ മുന്നേറിയത്. നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സ്ഥിരാംഗങ്ങള്‍ക്കൊപ്പം ജാഥയെ അനുഗമിക്കുന്നത്. പത്തുമണിയോടെ പട്ടത്താണ് രാവിലെയുളള പദയാത്ര അവസാനിക്കുക. തുടര്‍ന്ന് സാമൂഹിക, സാംസ്ക്കാരിക മേഖലകളിലെ ക്ഷണിക്കപ്പെട്ട വ്യക്തിത്വങ്ങൾക്കൊപ്പമാണ് രാഹുൽ ഗാന്ധിയുടെ ഉച്ചഭക്ഷണം. ജവഹർ ബാൽ മഞ്ച് നടത്തിയ ചിത്രരചനാ മത്സരത്തിൽ വിജയികളായ കുട്ടികൾക്ക് സമ്മാന വിതരണവും കുട്ടികളുമായുള്ള ആശയവിനിമയവും നടത്തും.
കണ്ണമൂലയിൽ ചട്ടമ്പി സ്വാമികളുടെ ജന്മഗൃഹം രാഹുല്‍ ഗാന്ധി സന്ദർശിക്കും. വൈകീട്ട് നാലുമണിക്ക്പദയാത്ര പട്ടം ജംഗ്ഷനിൽ നിന്ന് വീണ്ടും തുടങ്ങും. തിരുവനന്തപുരം ജില്ലയിലെ പ്രവർത്തകരെക്കൂടാതെ പത്തനംതിട്ട ജില്ലയിലെ പ്രവർത്തകരും യാത്രയിൽ രാഹുലിനൊപ്പം പങ്കെടുക്കും. വൈകീട്ട് ഏഴിന് കഴക്കൂട്ടത്തെ സമാപന പൊതുയോഗത്തിൽ ദേശീയ, സംസ്ഥാന നേതാക്കൾ പങ്കെടുക്കും. രാഹുൽ ഗാന്ധിയുടെ യാത്രയുമായി ബന്ധപ്പെട്ട് നഗരത്തിൽ ഗതാഗത നിയന്ത്രണമുണ്ടാകും.
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്നത്തെ പരിപാടി
രാവിലെ 7 മണി: പദയാത്ര നേമത്ത് നിന്ന് ആരംഭിക്കുന്നു.
10 മണി: പദയാത്ര പട്ടത്ത് എത്തിച്ചേരും
വിശ്രമം
1 മണി: സാമൂഹിക, സാംസ്ക്കാരിക മേഖലകളിലെ ക്ഷണിക്കപ്പെട്ട വ്യക്തിത്വങ്ങൾക്കൊപ്പം രാഹുൽ ഗാന്ധിയുടെ ഉച്ചഭക്ഷണം.
2 മണി: ജവഹർ ബാൽ മഞ്ച് നടത്തിയ ചിത്രരചനാ മത്സരത്തിൽ വിജയികളായ കുട്ടികൾക്ക് സമ്മാന വിതരണം. കുട്ടികളുമായുള്ള ആശയവിനിമയം
3.30 മണി: കണ്ണമൂലയിൽ ചട്ടമ്പി സ്വാമികളുടെ ജന്മഗൃഹ സന്ദർശനം.
4 മണി: പദയാത്ര പട്ടം ജംഗ്ഷനിൽ നിന്ന് പുനരാരംഭിക്കുന്നു. തിരുവനന്തപുരം ജില്ലയിലെ പ്രവർത്തകരോടൊപ്പം പത്തനംതിട്ട ജില്ലയിലെ നാല് നിയോജകമണ്ഡലങ്ങളിലെ പ്രവർത്തകരും യാത്രയിൽ പങ്കെടുക്കും
7 മണി: പദയാത്ര കഴക്കൂട്ടം അൽസാജ് അങ്കണത്തിൽ സമാപിക്കുന്നു. സമാപന പൊതുയോഗത്തിൽ ദേശീയ, സംസ്ഥാന നേതാക്കൾ പങ്കെടുക്കും.
