സിൽവർ ലൈൻ പദ്ധതി: അലൈൻമെൻ്റ് വിവരങ്ങൾ കെ റെയിൽ കൈമാറിയില്ലെന്ന് റെയിൽവേ ഹൈക്കോടതിയിൽ
ഡി.പി.ആർ സംബന്ധിച്ച നിലപാടിൽ മാറ്റമുണ്ടോയെന്ന് അറിയിക്കാൻ റെയിൽവേയോട് കോടതി ആവശ്യപ്പെട്ടിരുന്നു.
കൊച്ചി: സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് തങ്ങൾ ആവശ്യപ്പെട്ട രേഖകൾ നോഡൽ ഏജൻസിയായ കെ റെയിൽ നൽകുന്നില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രാലയം കേരള ഹൈക്കോടതിയിൽ അറിയിച്ചു. സിൽവർ ലൈൻ പദ്ധതിയുടെ അലൈൻമെൻിന് ആവശ്യമായി വരുന്ന സ്വകാര്യഭൂമി, റെയിൽവേ ഭൂമി തുടങ്ങിയവയുടെ വിശദാംശങ്ങൾ ഇതുവരെ കേരള റെയിൽ ഡെവലപ്മെൻ്റ കോർപ്പറേഷൻ നൽകിയില്ലെന്നാണ് റെയിൽവേ മന്ത്രാലയം കോടതിയെ അറിയിച്ചിരിക്കുന്നത്.
ഈ വിവരങ്ങൾ തേടി രണ്ട് കെആർഡിസിഎൽ (കേരള റെയിൽ ഡവലപ്മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡ്) കത്തയച്ചെങ്കിലും മറുപടി ഉണ്ടായില്ലെന്നും റെയിൽവേ പറയുന്നു. ഹൈക്കോടതിയിലാണ് റെയിൽവേ ഇക്കാര്യങ്ങൾ അറിയിച്ചത്. ഡി.പി.ആർ സംബന്ധിച്ച നിലപാടിൽ മാറ്റമുണ്ടോയെന്ന് അറിയിക്കാൻ റെയിൽവേയോട് കോടതി ആവശ്യപ്പെട്ടിരുന്നു.ഡി.പി.ആർ. അപൂർണ്ണമാണെന്നാണ് റെയിൽവേയുടെ നിലപാട്. സിൽവർ ലൈൻ ഹർജി നാളെ ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.
ജില്ലാ കോടതികളിലും കീഴ്കോടതികളിലുമുള്ള സർക്കാർ അഭിഭാഷകർക്ക് വാഹനത്തിൽ ബോർഡ് പാടില്ല
തിരുവനന്തപുരം: ജില്ലാ കോടതികളിലും കീഴ്കോടതികളിലുമുള്ള സർക്കാർ അഭിഭാഷകർ സ്വകാര്യ വാഹനങ്ങളിൽ ഔദ്യോഗിക പദവി സൂചിപ്പിക്കുന്ന ബോർഡുകള്‍ വയ്ക്കരുതെന്ന് സർക്കാർ ഉത്തരവ്. ഇത്തരം ബോർഡുകള്‍ നീക്കം ചെയ്യാൻ കളക്ടർമാർക്ക് നിയമസെക്രട്ടറി നിർദ്ദേശം നൽകി. ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷകർക്കും ജില്ലാ പബ്ലിക് പ്രോസിക്യൂട്ടറുമാണ് ബോർഡുകള്‍ വയ്ക്കാൻ അനുമതി നൽകിയിട്ടുള്ളത്. എന്നാൽ വ്യാപകമായി പദവി ദുരുപയോഗം ചെയ്യുകയാണെന്ന് മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് സർക്കാർ ഉത്തരവ്.
ചണ്ഡീഗഢ് വിമാനത്താവളത്തിന് ഭഗത് സിംഗിൻ്റെ പേരിടുമെന്ന് പ്രധാനമന്ത്രി
ദില്ലി: കുനോ ദേശീയ ഉദ്യാനത്തിലെത്തിച്ച ചീറ്റകൾക്ക് പേര് നിർദേശിക്കാന്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. മന്‍കീ ബാത്തിലാണ് മോദിയുടെ നിർദേശം. രാജ്യത്തിന്‍റെ സംസ്കാരത്തോട് ചേർന്ന് നില്‍ക്കുന്ന പേരുകൾ നിർദേശിക്കണം, ഇതിനായി ദേശീയ തലത്തില്‍ മത്സരം സംഘടിപ്പിക്കും, വിജയികൾക്ക് സമ്മാനങ്ങളും ചീറ്റകളെ കാണാനുള്ള അവസരവും നല്‍കുമെന്നും മോദി പറഞ്ഞു. ചണ്ഡീഗഡ് വിമാനത്താവളത്തിന് സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിംഗിന്‍റെ പേരിടുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. മിന്നലാക്രമണത്തിന്‍റെ വാർഷികമായ ബുധനാഴ്ച യുവാക്കൾ പുതിയ തീരുമാനങ്ങൾ എടുക്കണമെന്നും മോദി പറഞ്ഞു.