മഴക്കെടുതി: ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർക്ക് ജാഗ്രത നിർദ്ദേശം നൽകി ഗതാഗത മന്ത്രി
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പൊതു ജനങ്ങൾ യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
തിരുവനന്തപുരം: അറബിക്കടലിലും, ബംഗാൾ ഉൾക്കടലിലും രൂപം കൊണ്ട ന്യൂന മർദ്ദങ്ങളെത്തുടർന്ന് സംസ്ഥാനത്ത് മഴ (Rain) ശക്തമായ സാഹചര്യത്തിൽ ജലഗതാഗത വകുപ്പിന്റെ കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലുള്ള 5 റെസ്ക്യൂ കം ആംബുലൻസ് ബോട്ടുകളോട് ജാഗ്രത പാലിക്കാനും, ആവശ്യമായ സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനം നടത്താനും ഗതാഗത മന്ത്രി ആൻ്റണി രാജു (antony raju) ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി മണ്ണിടിച്ചിൽ ഉള്ള പ്രദേശങ്ങളിൽ കെഎസ്ആർടിസിയുടെ സർവ്വീസ് താല്ക്കാലികമായി നിർത്തി വയ്ക്കാനും, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കെഎസ്ആർടിസിയുടെ സേവനം വിട്ടു നൽകാനും മന്ത്രി നിർദ്ദേശം നൽകി. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പൊതു ജനങ്ങൾ യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
എല്ലാ ആർടിഒ, ജോയിന്റ് ആർ.ടി.ഒ. മാരും അവരവരുടെ കീഴിൽ വരുന്ന പ്രദേശങ്ങളിലെ ജെസിബി, ടിപ്പർ, ക്രെയിൻ, ആംബുലൻസ്, ആളുകളെ മാറ്റി പാർപ്പിക്കേണ്ടി വന്നാൽ അതിന് ആവശ്യമായ വാഹനങ്ങൾ എന്നിവയുടെ ലിസ്റ്റ് തയ്യാറാക്കി ഏത് അടിയന്തിര സാഹചര്യത്തെയും നേരിടുന്നതിന് ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തുന്നതിനും മന്ത്രി നിർദ്ദേശം നൽകി. ജില്ലാ കളക്ടറേറ്റിലുള്ള ദുരന്തനിവാരണ സെല്ലിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സഹായം നൽകാൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് ഗതാഗത മന്ത്രി ആൻ്റണി രാജു നിർദ്ദേശം നൽകി.