കണ്ണീര് തോരാതെ പെട്ടിമുടി; രാജമല ദുരന്തത്തിൽ ഇനി കണ്ടെത്താനുള്ളത് 14 പേരെ
മഴയും പ്രതികൂല കാലാവസ്ഥയും മറികടന്നും പെട്ടിമുടിയിൽ തെരച്ചിൽ തുടരുകയാണ്. ഇന്ന് ആരേയും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല
മൂന്നാർ; രാജമല പെട്ടിമുടി ഉരുൾപ്പൊട്ടലിൽ കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചിൽ നാളെയും തുടരും. ഇന്ന് പ്രദേശമാകെ തെരച്ചിൽ നടത്തിയിരുന്നെങ്കിലും ആരേയും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഒൻപതാം ദിവസമായ ഇന്ന് കന്നിയാറിൽ സിമന്‍റ് പാലം മുതൽ മാങ്കുളം വരെയുള്ള ഭാഗത്തായിരുന്നു തെരച്ചിൽ. 10 സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന. എന്നാൽ ആരേയും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
തെരച്ചിൽ നാളെയും തുടരുമെന്ന് ജില്ലഭരണകൂടം അറിയിച്ചു. ഇടമലക്കുടിയിൽ നിന്നുള്ള ആദിവാസി യുവാക്കളുടെ സഹായത്തോടെ നാളെ വനത്തിലും പുഴയിലും തെരച്ചിൽ നടത്താനാണ് ദൗത്യസംഘത്തിന്‍റെ തീരുമാനം. 14 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. 56 മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തു. മഴയും പ്രതികൂല കാലാവസ്ഥയും മറികടന്നാണ് പരിശോധന നടക്കുന്നത്