Asianet News MalayalamAsianet News Malayalam

'എങ്കൾ പുള്ളൈ ഇനി ഇല്ലൈയാ സാർ', ആർത്തലച്ച് രാജമലക്കാർ, മണ്ണിനടിയിൽ ഇനിയും 48 പേർ

പെട്ടിമുടിയിൽ മരിച്ചവരുടെ സംസ്കാരം ഇവരുടെ ലയങ്ങൾക്ക് സമീപം തന്നെ നടത്താനാണ് തീരുമാനം. പോസ്റ്റ്‍മോർട്ടവും പെട്ടിമുടിയിൽ തന്നെ നടക്കും. ആർത്തലച്ച് കരയുന്ന പാവപ്പെട്ട തോട്ടം തൊഴിലാളികളെയാണ് രാജമലയിലും ടാറ്റ ആശുപത്രിയിലും കാണാനാകുന്നത്. 

rajamala landslide rescue operations to continue today
Author
Rajamala hospital, First Published Aug 8, 2020, 8:51 AM IST

ഇടുക്കി: വെള്ളിയാഴ്ച വൻ മണ്ണിടിച്ചിലിൽ ദുരന്തമുണ്ടായ ഇടുക്കി രാജമലയിലെ പെട്ടിമുടിയിൽ രണ്ടാം ദിനം തെരച്ചിൽ തുടങ്ങി. ഇനി ഇവിടെ നിന്ന് കണ്ടെത്താനുള്ളത് എട്ടു കുട്ടികൾ അടക്കം 48 പേരെയാണ്. മരണം പതിനേഴായി. 15 പേരെ ഇന്നലെ രക്ഷപ്പെടുത്താൻ കഴിഞ്ഞിരുന്നു. ഇന്നലെ മരിച്ചവരിൽ ഏഴ് പേർ സ്ത്രീകളാണ്. 

ഹൈറേഞ്ചിലുള്ള പെട്ടിമുടിയിൽ കനത്ത മഴയും ഉപകരണങ്ങളുടെ അപര്യാപ്തതയും രക്ഷാദൗത്യത്തിന് കനത്ത വെല്ലുവിളിയാണ്. നാലു ലയങ്ങളിലെ മുപ്പതു മുറികൾക്ക് മുകളിൽ വീണ മണ്ണും പാറകളും നീക്കം ചെയ്ത് ആളുകളെ കണ്ടെത്താനുള്ള ശ്രമം അതീവ ദുഷ്കരമാകും. 

ദേശീയ ദുരന്തനിവാരണ സേനയുടെ ആരക്കോണത്ത് നിന്നുള്ള 58 അംഗ സംഘമാണ് തെരച്ചിലിന് നേതൃത്വം നൽകുന്നത്. 9 മണിയോടെ മന്ത്രി എംഎം മണി മൂന്നാറിൽ എത്തും. റവന്യൂമന്ത്രി 11 മണിയോടെ മൂന്നാറിലെത്തും. 

പെട്ടിമുടിയിൽ മരിച്ചവരുടെ സംസ്കാരം ഇവരുടെ ലയങ്ങൾക്ക് സമീപം തന്നെ നടത്താനാണ് തീരുമാനം. പോസ്റ്റ്‍മോർട്ടവും പെട്ടിമുടിയിൽ തന്നെ നടക്കും. ആർത്തലച്ച് കരയുന്ന പാവപ്പെട്ട തോട്ടം തൊഴിലാളികളെയാണ് രാജമലയിലും ടാറ്റ ആശുപത്രിയിലും കാണാനാകുന്നത്. 

ഇവർക്കാർക്കും സ്വന്തമായി ഭൂമിയില്ല. ലയത്തിൽ താൽക്കാലികമായി തോട്ടത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികളാണ് താമസിക്കാറ്. കണ്ണൻദേവൻ തോട്ടത്തിൽ ജോലി ചെയ്യുന്ന തമിഴ്നാട് സ്വദേശികളായ തോട്ടം തൊഴിലാളികളാണ് ഇവിടെ താമസിച്ചിരുന്നത്.  ഇവിടെ ഡോക്ടർമാരുടെ സംഘം ഇന്നലെത്തന്നെ എത്തിയിരുന്നു. അതിനാൽ പോസ്റ്റ്‍മോർട്ടം നടപടികൾ കഴിഞ്ഞാൽത്തന്നെ ഒരു കുഴിയിൽ ഒന്നിലധികം പേരെ സംസ്കരിക്കാനാണ് കണ്ണൻദേവൻ അനുമതി നൽകിയിരിക്കുന്നത്. 

ഇന്നലത്തേതിനേക്കാൾ കൂടുതൽ സംഘടിതമായ രക്ഷാപ്രവ‍ർത്തനമാണ് ഇന്ന് നടക്കുന്നത്. ഒരു ചെറിയ വാഹനം വന്നാൽ പോലും കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ് രാജമലയിലുള്ളത്. അതിനാൽത്തന്നെ ഇപ്പോൾ താൽക്കാലികമായി സാമാന്യം വലിയ വാഹനങ്ങൾ കൊണ്ടുപോകാൻ കഴിയുന്ന വഴി നിർമ്മിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. 

രാജമലയിൽ രക്ഷാപ്രവ‍ർത്തനം ദിവസങ്ങളോളം നീളുമെന്നാണ് പ്രാഥമിക നിഗമനം. കനത്ത മഴ പെയ്യുന്ന ഇടുക്കിയിൽ കാലാവസ്ഥ തന്നെയാണ് പ്രധാന തടസ്സം. അപകടത്തിൽപ്പെട്ട നിരവധിപ്പേർ പുഴയിലൂടെ ഒഴുകിപ്പോയിരിക്കാമെന്നും രക്ഷാ പ്രവർത്തകർ കണക്കുകൂട്ടുന്നു. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ക്രൈംബ്രാഞ്ച് ഐജി ഗോപേഷ് അഗർവാളിനാണ് ചുമതല. 

വയനാട്ടിലെ പുത്തുമലയിലും നിലമ്പൂരിലെ കവളപ്പാറയിലും ഉരുൾപൊട്ടലിൽ നിരവധി ജീവനുകൾ പൊലിഞ്ഞ് ഒരു വർഷം തികയുമ്പോഴാണ് ഇടുക്കി രാജമലയിലെ ദുരന്തം. എസ്റ്റേറ്റ് ലയത്തിനു പിറകിലെ മലമുകളിൽ നിന്ന് പൊട്ടിയൊലിച്ചെത്തിയ കല്ലും മണ്ണും. ഉറക്കത്തിൽ നിന്നുണർന്ന് നിലവിളിക്കാൻപോലും കഴിയുംമുമ്പേ അവർക്ക് മേൽ മണ്ണും ചെളിയും വന്നുമൂടുകയായിരുന്നു.

Follow Us:
Download App:
  • android
  • ios