പിണറായി രാജമലയിലേക്ക്; മുഖ്യമന്ത്രിയും ഗവർണ്ണറും ഹെലികോപ്റ്ററിൽ മൂന്നാറിലെത്തി
മൂന്നാർ ആനച്ചാലിലെ ഹെലിപാഡിൽ ഇറങ്ങിയ സംഘം റോഡ് മാർഗം പെട്ടിമുടിയിലേക്ക് പോകും.
മൂന്നാർ: മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഉരുൾപൊട്ടൽ ദുരന്തമുണ്ടായ രാജമല പെട്ടിമുടിയിലേക്ക്. മൂന്നാർ ആനച്ചാലിലെ ഹെലിപാഡിൽ ഇറങ്ങിയ സംഘം റോഡ് മാർഗം പെട്ടിമുടിയിലേക്ക് പോകും. വൈദ്യുതി മന്ത്രി എം എം മണിയും കെ കെ ജയചന്ദ്രൻ എം എൽ എ യും ഉദ്യേഗസ്ഥരും ചേർന്ന് മുഖ്യമന്ത്രിയെ സ്വീകരിച്ചു. റോഡ് മാർഗം ഒന്നര മണിക്കൂർ യാത്രയാണ് ഇനി പെട്ടിമുടിയിലേക്ക് ഉള്ളത്.
സന്ദർശനത്തിന് ശേഷം മൂന്നാറിലെത്തുന്ന മുഖ്യമന്ത്രി ഉന്നതതല യോഗത്തിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളെ കാണും. പെട്ടിമുടിയിൽ 15 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. കന്നിയാർ കേന്ദ്രീകരിച്ചുള്ള തെരച്ചിൽ ദൗത്യസംഘം ഇന്നും തുടരും. 55 മൃതദേഹങ്ങളാണ് പെട്ടിമുടിയിൽ നിന്ന് ഇതുവരെ കണ്ടെടുത്തത്.