ഒന്നരവർഷമായിട്ടും കെപിസിസി പുനസംഘടന പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. ഡിസിസി അധ്യക്ഷൻമാരെ നിയമിച്ചു എന്നാൽ ഡിസിസികൾ പുനസംഘടിപ്പിച്ചില്ല,

കണ്ണൂർ: കേരളത്തിൽ കോൺഗ്രസിന്റെ പോക്ക് അപകടത്തിലേക്കെന്നും അതിന്റെ ഉത്തരവാദികൾ ഇപ്പോഴത്തെ നേതൃത്വമാണെന്നും തുറന്നടിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എംപി. വിനാശകാലേ വിപരീത ബുദ്ധി എന്ന സ്ഥിതിയാണ്. ഒന്നര വർഷമായി പാർട്ടിയിൽ ഒരുതട്ടിലും പുന സംഘട ഉണ്ടായിട്ടില്ല. വീഴ്ചയുടെ കുറ്റവും പിതൃത്വവും ഈ നേതാക്കൾ ഏറ്റെടുക്കണമെന്നും ഉണ്ണിത്താൻ കണ്ണൂരിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ഉണ്ണിത്താൻ്റെ വാക്കുകൾ - 

ഒന്നരവർഷമായിട്ടും കെപിസിസി പുനസംഘടന പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. ഡിസിസി അധ്യക്ഷൻമാരെ നിയമിച്ചു എന്നാൽ ഡിസിസികൾ പുനസംഘടിപ്പിച്ചില്ല, ബ്ലോക്ക് പ്രസിഡൻ്റുമാരേയും മണ്ഡലം പ്രസിഡൻ്റുമാരേയും ഇതുവരെ പുനസംഘടിപ്പിക്കാൻ സാധിച്ചിട്ടില്ല. അതിൻ്റെയൊക്കെ ഉത്തരവാദിത്തം ആർക്കാണെന്ന് വച്ചാൽ അവരെല്ലാം മറുപടി പറയണം. കോൺ​ഗ്രസിൻ്റെ പോക്ക് അപകടത്തിലേക്കാണെന്ന് പറയാതെ നിർവാഹമില്ല. ബന്ധപ്പെട്ടവർ അടിയന്തരമായി പുനസംഘടന പൂർത്തിയാക്കണം. ഇല്ലെങ്കിൽ കാര്യങ്ങൾ അപകടത്തിലാവും. പാർട്ടിയുടെ താഴെത്തട്ട് വരെയുള്ള പുനസംഘടന പൂർത്തിയാക്കിയേ മതിയാവൂ. ഈ അവസ്ഥയ്ക്ക് കാരണം ഇപ്പോഴത്തെ സംസ്ഥാനത്തെ കോൺ​ഗ്രസ് നേതൃത്വമാണ്. ആ നേതൃത്വത്തിൽ ആരൊക്കെ ഉൾപ്പെടുന്നോ അവരെല്ലാം ഈ അവസ്ഥയ്ക്ക് മറുപടി പറഞ്ഞേ മതിയാവൂ.