നിയമസഭയിലേക്ക് എംപിമാരെ മത്സരിപ്പിക്കരുതെന്ന് ആദ്യം ആവശ്യപ്പെട്ടത് താൻ: രാജ്മോഹൻ ഉണ്ണിത്താൻ
എംപിമാർക്ക് എംഎൽഎ സ്ഥാനത്തേക്ക് മത്സരിക്കാൻ അനുമതി നൽകേണ്ടെന്ന് ഹൈക്കമാന്റിൽ ധാരണയായി. പാർലമെന്റിൽ കോൺഗ്രസ് അംഗസംഖ്യ കുറയ്ക്കാനാവില്ല എന്നാണ് ഹൈക്കമാൻഡിന്റെ നിലപാട്
കാസർകോട്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന തീരുമാനം സ്വാഗതാർഹമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ. എംപിമാരെ മത്സരിപ്പിക്കരുതെന്ന് ആദ്യം ആവശ്യപ്പെട്ടത് താനാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന് കോൺഗ്രസ് ഹൈക്കമാന്റാണ് നിലപാടെടുത്തത്.
എംപിമാർക്ക് എംഎൽഎ സ്ഥാനത്തേക്ക് മത്സരിക്കാൻ അനുമതി നൽകേണ്ടെന്ന് ഹൈക്കമാന്റിൽ ധാരണയായി. പാർലമെന്റിൽ കോൺഗ്രസ് അംഗസംഖ്യ കുറയ്ക്കാനാവില്ല എന്നാണ് ഹൈക്കമാൻഡിന്റെ നിലപാട്. ഒരു സംസ്ഥാനത്തും ഇളവു വേണ്ടെന്നാണ് നിലവിലെ ധാരണ. എംപിമാരിൽ ചിലർ കേരളത്തിൽ മത്സരിക്കുമെന്ന സൂചനകൾ നേരത്തെയുണ്ടായിരുന്നു. പ്രധാനമായും കെ മുരളീധരന്റെയും കെ സുധാകരന്റെയും പേരുകളാണ് ഉയർന്നുകേട്ടത്. ഒപ്പം അടൂർ പ്രകാശും ബെന്നി ബെഹനാനും മത്സരിക്കും എന്നും സൂചനകളുണ്ടായിരുന്നു.
മുതിർന്ന നേതാക്കൾ മത്സരിച്ചാലേ ചില മണ്ഡലങ്ങളിലൊക്കെ ജയ സാധ്യതയുള്ളൂ എന്ന വിലയിരുത്തലുകളും വന്നു. ഇക്കാരണത്താൽ എംപിമാർ അവിടങ്ങളിൽ മത്സരിക്കും എന്നായിരുന്നു ഉയർന്നു കേട്ട അഭ്യൂഹം. എന്തായാലും ലോക്സഭയിലും രാജ്യസഭയിലും കോൺഗ്രസിന് അംഗസംഖ്യ കുറവായ സാഹചര്യത്തിൽ എംപിമാർ മത്സരിക്കേണ്ട എന്ന് ഹൈക്കമാൻഡ് തീരുമാനിച്ചിരിക്കുകയാണ്.