100 കോടി രൂപയ്ക്ക് താഴെ നടപ്പിലാക്കാവുന്ന പദ്ധതിക്കാണ് സർക്കാർ 232 കോടിയായി  തുക വർദ്ധിപ്പിച്ചു നൽകിയത്. എസ്ആര്‍ഐടിക്ക് സർക്കാർ തുക അനുവദിച്ചു നൽകുന്നത് തടഞ്ഞുകൊണ്ട് ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കുന്നുണ്ട് 

തിരുവനന്തപുരം:എ ഐ ക്യാമറ വിഷയത്തിൽ ഹൈക്കോടതി ഉത്തരവ് നിലനിൽക്കേ എസ് ആർ ഐ ടി കമ്പനി ആദ്യ ഗഡു ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചതിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.എഐ ക്യാമറ അഴിമതി ഹൈക്കോടതിയിൽ എത്തിയതിനെത്തുടർന്നാണ് കോടതി ഇടക്കാല ഉത്തരവിലൂടെ കമ്പനിക്ക് തൽക്കാലം തുക നൽകരുതെന്ന് ഉത്തരവിട്ടത്. ഈ ഉത്തരവ് നിലനിൽക്കേയാണ്കമ്പനി ആദ്യഗഡുവിനായി സർക്കാരിനെ സമീപിച്ചിരിക്കുന്നത്.

 വെറും 100 കോടി രൂപയ്ക്ക് താഴെ നടപ്പിലാക്കാവുന്ന പദ്ധതിക്കാണ് സർക്കാർ 232 കോടിയായി തുക വർദ്ധിപ്പിച്ചു നൽകിയത്. ഇത് പ്രതിപക്ഷം തെളിവുസഹിതം പുറത്തു കൊണ്ടുവന്നെങ്കിലും സർക്കാർ പ്രതിപക്ഷ എതിർപ്പ് മറികടന്ന് മുന്നോട്ട് പോകുകയാണുണ്ടായത്. തുടർന്നാണ് പ്രതിപക്ഷനേതാവും താനും ഹൈക്കോടതിയെ സമീപിച്ചതെന്ന് ചെന്നിത്തല വ്യക്തമാക്കി. കേസ് അടിയന്തിര വാദം കേട്ട കോടതി ഇടക്കാല ഉത്തരവിലൂടെ എസ്ആര്‍ഐടിക്ക് സർക്കാർ തുക അനുവദിച്ചു നൽകുന്നത് തടഞ്ഞുകൊണ്ട് ഉത്തരവ് ഇറക്കുകയാണ് ഉണ്ടായത്.

 ഇതിനിടയിലാണ് കമ്പനി കോടതിയെ സമീപിക്കാതെ സർക്കാരിനെ സമീപിച്ച് ആദ്യ ഗഡു ലഭ്യമാക്കണമെന്ന് കത്ത് നൽകിയിരിക്കുന്നത്.ഇക്കാര്യത്തിൽ എസ്ആര്‍ഐടിക്ക് അനുകൂലമായി തീരുമാനമെടുക്കാൻ സർക്കാർ അണിയറയിൽ നീക്കം നടത്തുന്നത് ഒത്തുകളിയല്ലാതെ മറ്റെന്താണ്? മുഖ്യമന്ത്രിയുടെ അടുത്ത ബന്ധു പങ്കാളിയായിട്ടുള്ളതാണ് ഇതിലൊരു കമ്പനിയെന്നത് ഇതിന്റെ ദുരൂഹത വർദ്ധിപ്പിക്കുന്നു. ഇക്കാര്യങ്ങൾ കോടതിയെ അറിയിക്കുമെന്നും ചെന്നിത്തല പറഞ്ഞു.