'അഴിമതി' എന്ന് പറഞ്ഞാൽ 'കൊവിഡ്' എന്ന് പറഞ്ഞ് പേടിപ്പിക്കരുത്: ചെന്നിത്തല
സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ കൂടി ഉൾപ്പെടുത്തി പൊലീസ് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് ഡിജിപിക്ക് കത്ത് നൽകി. അന്വേഷണമില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് ചെന്നിത്തല അറിയിച്ചു. കേസിലെ പ്രതി സ്വപ്ന സുരേഷ് സർക്കാറിൻറെ ഔദ്യോഗികസംവിധാനം ദുരുപയോഗം ചെയ്തോ എന്നതടക്കമുള്ള കാര്യങ്ങളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്നാണ് ആവശ്യം
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിൽ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താൻ തയ്യാറാകാത്ത സര്‍ക്കാര്‍ പ്രതികളെ സംരക്ഷിക്കാൻ കൂട്ടുനിൽക്കുകയാണെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉയര്‍ന്ന ആരോപണങ്ങൾ ചെറുതല്ല..ആൾമാറാട്ടം വ്യാജ രേഖ ചമയ്ക്കൽ സ്വർണ്ണം കള്ളക്കടത്ത് എന്നിവ നടന്നു.
സ്വര്‍ണക്കടത്തിൽ കേസ് എടുക്കാത്തത് സ്വപ്നയെ സംരക്ഷിക്കാനാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ കൂടി ഉൾപ്പെടുത്തി പൊലീസ് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് ഡിജിപിക്ക് കത്ത് നൽകി. അന്വേഷണമില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് ചെന്നിത്തല അറിയിച്ചു. കേസിലെ പ്രതി സ്വപ്ന സുരേഷ് സർക്കാറിൻറെ ഔദ്യോഗികസംവിധാനം ദുരുപയോഗം ചെയ്തോ എന്നതടക്കമുള്ള കാര്യങ്ങളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്നാണ് ആവശ്യം
കേസ് രജിസ്റ്റര്‍ ചെയ്യാത്തതും പ്രതികളെ കണ്ടെത്താൻ തയ്യാറാകാത്തതും കൃത്യ നിര്‍വ്വഹണത്തിന്‍റെ വീഴ്ചയാണ്. കേസ് രജിസ്റ്റര്‍ ചെയ്യാനാവശ്യപ്പെട്ട് ഡിജിപിയും വലിയതുറ എസ്എച്ച്ഒക്കും കത്ത് നൽകിയിട്ടുണ്ട്. സ്വപ്നയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ക്രിമിനൽ കേസില്ലെന്നാണ് പറയുന്നത്. ഇതിന് അവസരം കൊടുത്തത് സംസ്ഥാന സർക്കാർ ആണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
സംസ്ഥാന സർക്കാരിന്‍റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ പ്രതിപക്ഷം സഹകരിക്കുന്നുണ്ട്, രോഗ വ്യാപനം ഉണ്ടാകുന്ന തരത്തിലുള്ള ഇടപെടൻ യുഡിഎഫിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്ന് ജനങ്ങൾക്ക് ഉറപ്പ് നൽകുകയാണ്. അഴിമതിയെ കുറിച്ച് പറയുമ്പോൾ കൊവിഡ് പറഞ്ഞ് പേടിപ്പിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. സമരത്തിൽ നിന്ന് പുറകോട്ട് പോകില്ല.
പൂന്തുറയിൽ സൗകര്യങ്ങൾ ഇല്ലാത്തത് കൊണ്ടാണ് ജനം തെരുവിലിറങ്ങിയതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.