കേരളത്തിന്റെ മഹാരാജാവാണോ പിണറായി? ചലച്ചിത്ര പുരസ്കാരം മേശയിൽ വെച്ച് അപമാനിച്ചുവെന്ന് രമേശ് ചെന്നിത്തല
യുഡിഎഫ് പ്രഖ്യാപിച്ച ന്യായ് പദ്ധതി നടപ്പിലാക്കാൻ പണം എവിടെ എന്ന് ധനമന്ത്രി തോമസ് ഐസക്ക് ചോദിക്കുന്നു. അത് ഐസക്കിന് വിശദീകരിച്ച് കൊടുക്കാൻ ഞങ്ങൾക്ക് മനസ്സില്ല
കണ്ണൂർ: കേരളത്തിന്റെ മഹാരാജാവാണോ മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ ഐശ്വര്യ കേരള യാത്രയിൽ കണ്ണൂരിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു ഡി എഫ് അധികാരത്തിലെത്തിയാൽ പിഎസ്‌സിയിലൂടെ അല്ലാതെ ഒരു നിയമനവും നടത്തില്ലെന്നും അദ്ദേഹം ഉറപ്പു നൽകി.
പിണറായി സർക്കാർ മൂന്ന് ലക്ഷം പേരെ പിൻവാതിലിലൂടെ നിയമിച്ചു. സിപിഎമ്മുകാരുടെ മക്കളെയും ബസുക്കളെയും പിൻവാതിലിലൂടെ നിയമിക്കുകയാണ്. മാവോയിസ്റ്റുകളെന്ന് പറഞ്ഞ് ഏഴ് പേരെ പച്ചയ്ക്ക് വെടിവെച്ച് കൊന്നു. വേണമെങ്കിൽ എടുത്തോളൂവെന്ന് പറഞ്ഞ് ചലചിത്ര പുരസ്കാരം മേശയിൽ വെക്കുകയായിരുന്നു. മുഖ്യമന്ത്രി കലാകാരന്മാരെ അപമാനിച്ചുവെന്നും കുറ്റപ്പെടുത്തിയ അദ്ദേഹം, കൊവിഡ് ടെസ്റ്റ് നെഗറ്റീവാണെന്ന റിസൾട്ട് വാങ്ങിച്ചിട്ടാണ് അവരെ കണ്ടത് തന്നെ. കേരളത്തിന്റെ മഹാരാജാവാണോ പിണറായി വിജയനെന്നും അദ്ദേഹം ചോദിച്ചു.
യുഡിഎഫ് പ്രഖ്യാപിച്ച ന്യായ് പദ്ധതി നടപ്പിലാക്കാൻ പണം എവിടെ എന്ന് ധനമന്ത്രി തോമസ് ഐസക്ക് ചോദിക്കുന്നു. അത് ഐസക്കിന് വിശദീകരിച്ച് കൊടുക്കാൻ ഞങ്ങൾക്ക് മനസ്സില്ല. കോടിയേരിയുടെ മകൻ മൂന്ന് മാസമായി അഗ്രഹാര ജയിലിൽ സൂര്യപ്രകാശം കാണാതെ കിടക്കുകയാണ്. എവിടെ കോടിയേരി? കോടിയേരിക്ക് നാവിറങ്ങിപ്പോയോ എന്നും ചെന്നിത്തല ചോദിച്ചു.