മുഖ്യമന്ത്രി ആരാകും എന്ന് ചർച്ച ചെയ്യേണ്ട സമയമല്ല ഇതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. രാഹുൽ ഗാന്ധിക്കെതിരായ മുഖ്യമന്ത്രിയുടെ പ്രതികരണത്തെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു.
ആലപ്പുഴ: എന്തുവില കൊടുത്തും യുഡിഎഫ് സർക്കാർ ഉണ്ടാക്കുകയാണ് ലക്ഷ്യമെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ആരാകും എന്ന് ചർച്ച ചെയ്യേണ്ട സമയമല്ല ഇതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. രാഹുൽ ഗാന്ധിക്കെതിരായ മുഖ്യമന്ത്രിയുടെ പ്രതികരണത്തെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. നരേന്ദ്രമോദിയുടെ ഗുഡ് ബുക്കിൽ വരുകയാണ് പിണറായിയുടെ ലക്ഷ്യം. പിണറായിക്ക് എന്ത് വിവരമാണ് ഉള്ളത് എന്ന് ജനങ്ങൾക്കറിയാമെന്നും അദ്ദേഹം പറഞ്ഞു. യു പ്രതിഭക്കെതിരായ അധിക്ഷേപത്തെ യുഡിഎഫ് അംഗീകരിക്കുന്നില്ല. കേസെടുക്കുന്നുവെങ്കിൽ കേസ് എടുക്കട്ടെ. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. ഒരു പൊതുപ്രവർത്തകനും നടത്താൻ പാടില്ലാത്ത പ്രതികരണമാണ് യു പ്രതിഭയ്‌ക്കെതിരെ യുഡിഎഫ് മണ്ഡലം കൺവീനറും ലീഗ് നേതാവുമായ ഇർഷാദ് ചക്കാലശ്ശേരി പറഞ്ഞത്.
അതേസമയം തൊപ്പി വിവാദത്തെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. യുഡിഎഫിന് ഇടയിൽ ഒരു അഭിപ്രായവ്യത്യാസവുമില്ല. അത്തരത്തിലുള്ള കാര്യങ്ങളൊന്നും ചർച്ചാവിഷയമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം യുഡിഎഫ് അധികാരത്തിലെത്തിയാൽ ആരാകും മുഖ്യമന്ത്രിയെന്ന ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ ഇക്കാര്യം തള്ളി രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ആരാകുമെന്നതിന്‍റെ ചര്‍ച്ചയ്ക്ക് യാതൊരു പ്രസക്തിയുമില്ലെന്നും ആരും അത്തരം ചര്‍ച്ചയിൽ വീഴില്ലെന്നും രമേശ് ചെന്നിത്തല ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മുഖ്യമന്ത്രി ആരാകുമെന്നതിൽ ഹൈക്കമാന്‍ഡ് തീരുമാനിക്കും. അതിന് മുന്‍പ് ആരും ആ വിഷയം ചര്‍ച്ച ചെയ്യേണ്ടതില്ല. കോഴിക്കോട്ടെ യുഡിഎഫ് റാലിയിൽ തന്‍റെ ചിത്രം ഉയര്‍ത്തിയത് തന്‍റെ അറിവില്ലാതെയാണെന്നും താൻ ആ സമയം വേദിയിലായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മറ്റു ചര്‍ച്ചകള്‍ അനാവശ്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

