Asianet News MalayalamAsianet News Malayalam

പിണറായി സർക്കാരിന് എതിരായ ആരോപണങ്ങളിൽ സിപിഎം കേന്ദ്രനേതൃത്വത്തിന്‍റെ നിലപാടെന്ത്? യെച്ചൂരിയോട് ചെന്നിത്തല

സിപിഎമ്മിന്റെ പ്രഖ്യാപിതമായ എല്ലാ നയങ്ങളില്‍ നിന്നുമുള്ള നഗ്നമായ വ്യതിചലനമാണ് ഈ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ ദൃശ്യമാകുന്നതെന്ന് ചെന്നിത്തല ആരോപിച്ചു.

Ramesh chennithala sent letter to cpm general secretary sitaram yechury
Author
Thiruvananthapuram, First Published Jul 20, 2020, 10:15 AM IST

തിരുവനന്തപുരം: പിണറായി സര്‍ക്കാരിനെതിരെയുള്ള ഗുരുതരമായ ആരോപണങ്ങളില്‍ സിപിഎം കേന്ദ്ര നേതൃത്വം നിലപാട് വ്യക്തമാക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചു. അഴിമതി, സ്വജനപക്ഷ പാതം, ക്രിമനല്‍വല്‍ക്കരണം എന്നിങ്ങനെ അതീവ ഗുരുതരമായ ആരോപണങ്ങളില്‍ ഉഴലുകയാണ് പൊളിറ്റ് ബ്യുറോ അംഗം കൂടിയായ പിണറായി വിജയന്‍ നേതൃത്വം  നല്‍കുന്ന സർക്കാർ. സിപിഎമ്മിന്‍റെ നയങ്ങളില്‍ നിന്നും നിലപാടുകളില്‍ നിന്നും ഉള്ള നഗ്നമായ വ്യതിചലനമാണ് പിണറായി സർക്കാർ നടത്തുന്നതെന്നും കത്തിൽ പറയുന്നു.  

കേരളത്തെ പിടിച്ച് കുലുക്കിയ നയതന്ത്ര ചാനലിലൂടെയുള്ള സ്വര്‍ണക്കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന വ്യക്തമായ തെളിവുകള്‍ പുറത്ത് വന്നിരിക്കുകയാണ്.  മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സര്‍ക്കാരിന്റെ ഐ ടി സെക്രട്ടറിയുമായിരുന്ന മുതിര്‍ന്ന ഐഎഎസ് ഓഫീസര്‍ ശിവശങ്കരന് ഈ കള്ളക്കടത്തുറാക്കറ്റിലെ പ്രധാന പ്രതികളുമായി ബന്ധമുണ്ടെന്ന തെളിവുകളും പുറത്ത് വന്നിരിക്കുകയാണ്. പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെന്ന നിലയില്‍ സംസ്ഥാന മന്ത്രിസഭയെപ്പോലും നോക്കുകുത്തിയാക്കിക്കൊണ്ട് അതിരുകളില്ലാത്ത അധികാരമാണ് ശിവശങ്കരന്‍ കയ്യാളിയിരുന്നതെന്നും ചെന്നിത്തല ആരോപിക്കുന്നു.

കള്ളക്കടത്തിലെ രണ്ടാം പ്രതി സ്വപ്‌ന സുരേഷിനെ സംസ്ഥാന ഐ ടി വകുപ്പിന്റെ കീഴിലുള്ള സ്‌പേസ് പാര്‍ക്കില്‍ ഓപ്പറേഷന്‍സ് മാനേജര്‍ എന്ന തസ്തികയില്‍ അനധികൃതമായി നിയമിച്ചതുമായി ബന്ധപ്പെട്ട് ശിവശങ്കരന്‍ ഇപ്പോള്‍ സസ്‌പെന്‍ഷനിലായിരിക്കുകയാണ്. അതൊടൊപ്പം കള്ളക്കടത്ത് റാക്കറ്റുമായി അദ്ദേഹത്തിനുള്ള ബന്ധം എന്‍ ഐ എ അന്വേഷിച്ചുകൊണ്ടിരിക്കുകയുമാണ്. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനാകട്ടെ ഇത്തരം വഴിവിട്ട് ഇടപാടുകളെക്കുറിച്ച് യാതൊരു ധാരണയുമില്ലെന്ന് പറഞ്ഞ് കൈകഴുകാനാണ് ശ്രമിക്കുന്നത്. സംസ്ഥാനത്തെ എല്ലാ വകുപ്പുകളും മുഖ്യമന്ത്രിയുടെ കീഴിലാണെന്നിരിക്കെ താനൊന്നുമറിയുന്നില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് തികച്ചും അപഹാസ്യമാണെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ പറയുന്നു.  

സംസ്ഥാന മന്ത്രിസഭയെ ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസെടുത്ത നിയമവിരുദ്ധവും ഏകാധിപത്യപരവുമായ തീരുമാനങ്ങളുടെ വ്യാപ്തി അമ്പരപ്പിക്കുന്നതാണ്. സിപിഎമ്മിന്റെ പ്രഖ്യാപിതമായ നയപരിപാടികളില്‍ നിന്നുള്ള നഗ്നമായ വ്യതിചലനമാണ് ഇവയില്‍ കാണുന്നത്. പ്രത്യയശാസ്ത്ര വ്യതിചലനത്തെക്കുറിച്ച് സീതാറാം യെച്ചൂരി വിശദീകരിക്കണമെന്നും ജാഗ്രതക്കുറവും വീഴ്ചയും വരുത്തിയ പിണറായി വിജയനെതിരെ നടപടി കൈക്കൊള്ളണമെന്നും രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെടുന്നു. കൊവിഡിന്റെ മറവില്‍ സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ സപ്രിംഗ്ലര്‍ എന്ന അമേരിക്കന്‍ കമ്പനി ശേഖരിച്ച സംഭവത്തെ കുറിച്ചും രമേശ് ചെന്നിത്തല കത്തില്‍ വിശദീകരിക്കുന്നു.

Follow Us:
Download App:
  • android
  • ios