കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും ഭാര്യ അനിതയും 40-ാം വിവാഹ വാർഷികം ആഘോഷിക്കുന്നു. നാല് പതിറ്റാണ്ടായി തൻ്റെ ജീവിതത്തിലെ വസന്തവും സംഗീതവുമായ ഭാര്യക്ക് നന്ദി പറഞ്ഞുകൊണ്ട് ഫെയ്സബുക്കിൽ കുറിപ്പ് പങ്കുവെച്ച് രമേശ് ചെന്നിത്തല
ആലപ്പുഴ: കോൺഗ്രസ് പ്രവർത്തക സമിതി അംഗവും കേരളത്തിൻ്റെ മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയും അനിതയും വിവാഹിതരായിട്ട് 40 വർഷം. വിവാഹ വാർഷിക ദിനത്തിൽ ഭാര്യയെ പ്രകീർത്തിച്ച് ഫെയ്സ്ബുക്കിൽ കുടുംബസമേതമുള്ള പോസ്റ്റ് അദ്ദേഹം പങ്കുവച്ചു. ഒപ്പം അമ്മയില്ലെന്ന ദുഃഖം പങ്കുവെക്കുമ്പോഴും നാൽപ്പത് വർഷമായി തൻ്റെ വസന്തവും സംഗീതവുമായതിന് ഭാര്യ അനിതയോട് നന്ദി പറഞ്ഞുകൊണ്ടുള്ളതാണ് ഫെയ്സ്ബുക്കിലെ കുറിപ്പ്.
ഫെയ്സ്ബുക് കുറിപ്പിൻ്റെ പൂർണരൂപം
നാലു പതിറ്റാണ്ടുകള്‍ ഒരു മനുഷ്യായുസില്‍ നിസാരമായ ഒരു കാലയളവല്ല. രണ്ടു മനുഷ്യരുടെ ജീവിതങ്ങള്‍ പരസ്പരം കെട്ടിപ്പിണഞ്ഞ് ഇണപിരിയാത്തവണ്ണം ഒറ്റവൃക്ഷമാകാന്‍ ഈ നാല്‍പതു വര്‍ഷങ്ങള്‍ ധാരാളം. ഒരാളുടെ ത്യാഗങ്ങള്‍ മറ്റൊരാളുടെ വസന്തമാകുന്നു. ഒരാളിന്റെ കറയറ്റ സ്‌നേഹം മറ്റെയാള്‍ക്കു വേരുപടലങ്ങളാകുന്നു.
അനിത എന്റെ കരം പിടിച്ചെത്തിയിട്ട് ഇന്ന് നാല്‍പതു വര്‍ഷങ്ങള്‍ തികയുന്നു. രണ്ടു മനുഷ്യരുടെ ജീവിതങ്ങള്‍ക്ക് എങ്ങനെ പരസ്പര പൂരകമാകാന്‍ കഴിയും എന്നെനിക്കു മനിസിലാക്കിത്തന്നത് എന്റെ തന്നെ ജീവിതമാണ്. ഞാന്‍ ഇടറിയിടത്തൊക്കെ അവളുണ്ടായിരുന്നു. അവളായിരുന്നു കുടുംബനാഥ. അവളായിരുന്നു എന്റെ കുഞ്ഞുങ്ങള്‍ക്ക് അച്ഛനും അമ്മയും. ഞങ്ങള്‍ ഒരേ സിംഫണിയിലെ ശ്രുതികളായിത്തന്നെയൊഴുകി എന്നതാണ് ഞങ്ങളുടെ നാല് പതിറ്റാണ്ടുകളെ മധുരമാക്കുന്നത്.
വിവാഹ ജീവിതത്തിലേക്കു കടന്നെത്തുന്ന ഒരു പെണ്‍കുട്ടി സാധാരണ പ്രതീക്ഷിക്കുന്ന പല നിമിഷങ്ങളും ഞങ്ങള്‍ക്ക് നഷ്ടമായിട്ടുണ്ട്. ഒരു പക്ഷേ അവള്‍ അത് പ്രതീക്ഷിച്ചിട്ടുണ്ടാകണം. ആ മനസിലാക്കലും ക്ഷമയും സ്‌ഥൈര്യവുമാണ് ഞങ്ങളുടെ ജീവിതത്തെ ഇത്രമാത്രം മുന്നോട്ട് നയിച്ചത്.
ഈ മനോഹരദിവസം ഒപ്പം അമ്മയില്ലല്ലോ എന്ന വേദന കരള്‍ കടയുന്നുണ്ട്. പക്ഷേ മറ്റേതോ ലോകത്ത് അച്ഛനരികിലിരുന്ന് അമ്മ സന്തോഷിക്കുന്നുണ്ടാകണം. അങ്ങനെ വിശ്വസിക്കാനാണ് എനിക്കിഷ്ടം. അവരുടെ അനുഗ്രഹങ്ങളാണ് ഞങ്ങളുടെ പാതകളെ മധുരമാക്കുന്നത്.
നന്ദിയുണ്ട് ഒരുപാട്. അനിതയോട്....
മനസിലാക്കലുകള്‍ക്ക്, താങ്ങായി നിന്നതിന്, ഒപ്പം നടന്നതിന്, കൈപിടിച്ചതിന്, എന്റെ വസന്തവും സംഗീതവുമായതിന്!
പ്രിയപ്പെട്ട അനിതയ്ക്ക് വിവാഹവാര്‍ഷികാശംസകള്‍!


