'മാറ്റിനിര്‍ത്തിയതായി തോന്നുന്നില്ല'; ഹൈക്കമാന്‍ഡ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നെന്ന് രമേശ് ചെന്നിത്തല
മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് ആരെയും ഉയര്‍ത്തിക്കാട്ടാറില്ല. മുതിർന്ന കോൺഗ്രസ് നേതാവ് കെവി തോമസ് കോണ്‍ഗ്രസ് വിടുമെന്ന് കരുതുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു
തിരുവനന്തപുരം: മേൽനോട്ട സമിതി അധ്യക്ഷനായി ഉമ്മൻചാണ്ടിയെ നേതൃനിരയിലേക്ക് കൊണ്ടുവരാനുള്ള ഹൈക്കമാന്‍ഡ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നെന്ന് രമേശ് ചെന്നിത്തല. ഉമ്മന്‍ ചാണ്ടി പെട്ടെന്ന് നേതാവായി വന്നതല്ല. മാറ്റിനിര്‍ത്തിയതായി തോന്നുന്നില്ലെന്നും കോണ്‍ഗ്രസ് ഒറ്റക്കെട്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് ആരെയും ഉയര്‍ത്തിക്കാട്ടാറില്ല. മുതിർന്ന കോൺഗ്രസ് നേതാവ് കെവി തോമസ് കോണ്‍ഗ്രസ് വിടുമെന്ന് കരുതുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.
എന്നാല്‍ നാലേമുക്കാൽ വർഷം പ്രതിപക്ഷത്തെ നയിച്ച ചെന്നിത്തലയ്ക്കൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പുതിയ പദവി നൽകി ഉമ്മൻചാണ്ടിയെയും നേതൃനിരയിലേക്ക് കൊണ്ടുവന്നതിൽ ഐ ഗ്രൂപ്പ് അമർഷത്തിലാണ്. കേരളത്തിലെ പാർട്ടിയാകെ ഹൈക്കമാൻഡ് പരിപൂർണ്ണ നിയന്ത്രണത്തിലായതാണ് വലിയ പൊട്ടിത്തെറികൾ ഉയരാത്തത്. എങ്കിലും ഐ ക്യാമ്പിൽ ചെന്നിത്തലയോട് ഏറ്റവും അടുപ്പമുള്ളവർ ഉള്ളിലിരിപ്പ് മെല്ലെ പുറത്ത് കാണിച്ചുതുടങ്ങി.
തെരഞ്ഞെടുപ്പിന് ശേഷം രമേശ് ചെന്നിത്തലക്ക് അർഹമായ പദവി കിട്ടണമെന്ന് ആർ ചന്ദ്രശേഖരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതിനിടെ ഉമ്മൻചാണ്ടിക്കായി കരുക്കൾ നീക്കിയ ലീഗ് വിവാദമൊഴിവാക്കാനായി പുതിയ പദവിയിൽ പങ്കില്ലെന്ന പരസ്യനിലപാടെടുത്തു.