വ്യാജ ഓൺലൈൻ ട്രേഡിങ് വഴി വൻ തുക ലാഭം വാഗ്ദാനം ചെയ്ത് 1.83 കോടി രൂപ തട്ടിയെടുത്ത റാഞ്ചി സ്വദേശി പിടിയിൽ
കൊല്ലം: വ്യാജ ഓൺലൈൻ ട്രേഡിങ് വഴി വൻ തുക ലാഭം വാഗ്ദാനം ചെയ്ത് 1.83 കോടി രൂപ തട്ടിയെടുത്ത റാഞ്ചി സ്വദേശി പിടിയിൽ. പുത്തൂർ സ്വദേശിയുടെ പരാതിയിൽ കൊല്ലം റൂറൽ സൈബർ ക്രൈം വിഭാഗം നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിലെ മുഖ്യപ്രതി റാഞ്ചി ജംതാര സ്വദേശി ജിതേന്ദ്ര കുമാർ പപ്പു പിടിയിലായത്. പ്രതിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് ലക്ഷങ്ങൾ വന്നതായും അത് മറ്റു പല അക്കൗണ്ടുകളിലേക്കും ട്രാൻസ്ഫർ ചെയ്തു കൊടുത്തതായും കണ്ടെത്തിയിരുന്നു.
ജംതാര സൈബർ സിഐഡിയുടെ സഹായത്തോടെയാണ് പ്രതിയെ കണ്ടെത്തിയത്. ഇയാൾക്കെതിരെ വിവിധ സംസ്ഥാനങ്ങളിലും മലപ്പുറം ഉൾപ്പടെ കേരളത്തിലെ വിവിധ ജില്ലകളിലും സമാന രീതിയിൽ തട്ടിപ്പുകൾ നടത്തിയതിന് കേസുകൾ നിലവിലുണ്ട്. ഈ കേസിൽ ഉൾപ്പെട്ട മറ്റ് കൂട്ടു പ്രതികളെ കുറിച്ചും വ്യക്തമായ സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. കൊട്ടാരക്കര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി II ൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.



