രൺജിത്ത് ശ്രീനിവാസൻ വധക്കേസ്; വധശിക്ഷ വിധിച്ച ജഡ്ജിയെ അധിക്ഷേപിച്ചവര്‍ക്കെതിരെ കലാപാഹ്വാനത്തിനും കേസ്
ആറ് പേരെ പ്രതിയാക്കിയാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബീവി കെ യു, അസ്ലം വളവുപച്ച, നസീർമോൻ ഖലീൽ, ആസാദ് അമീർ, റാഫി തിരുവനന്തപുരം, ഷഫീഖ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
![Ranjith Sreenivasan murder case police take fir over threat and abuse against judge nbu Ranjith Sreenivasan murder case police take fir over threat and abuse against judge nbu](https://static-ai.asianetnews.com/images/01fqne6ja18vpnzb9k2556sf2r/ranjith-murder_363x203xt.jpg)
ആലപ്പുഴ: ബിജെപി നേതാവ് രൺജിത്ത് ശ്രീനിവാസൻ വധക്കേസിലെ ജഡ്ജി വി ജി ശ്രീദേവിയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ കലാപാഹ്വാനത്തിന് കേസെടുത്ത് ആലപ്പുഴ സൗത്ത് പൊലീസ്. ആറ് പേരെ പ്രതിയാക്കിയാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബീവി കെ യു, അസ്ലം വളവുപച്ച, നസീർമോൻ ഖലീൽ, ആസാദ് അമീർ, റാഫി തിരുവനന്തപുരം, ഷഫീഖ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്ന് നിരീക്ഷിച്ചാണ് 15 പ്രതികൾക്കും കോടതി വധശിക്ഷ വിധിച്ചത്. അമ്മയുടെയും ഭാര്യയുടെയും മകളുടെയും കൺമുന്നിൽവച്ച് രൺജീത് ശ്രീനിവാസിനെ അതിദാരുണമായി കൊലപ്പെടുത്തിയപ്രതികൾ ദയ അർഹിക്കുന്നില്ലെന്നും മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ശിക്ഷ വിധിക്ക് പിന്നാലെ സമൂഹ മാധ്യമങ്ങളിലുൾപ്പെടെ ജഡ്ജിക്കെതിരെ ഭീഷണികളുയർന്നിരുന്നു. ഇതേ തുടര്‍ന്ന് ജഡ്ജി വി ജി ശ്രീദേവിക്കാണ് പൊലീസ് സുരക്ഷ ശക്തമാക്കുകയും ചെയ്തിരുന്നു.
2021 ഡിസംബർ 19 നാണ് ആലപ്പുഴ വെള്ളക്കിണറുള്ള വീട്ടിൽ അതിക്രമിച്ചു കയറിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിൽ വച്ച് രൺജിത്തിനെ കൊലപ്പെടുത്തിയത്. തലേന്ന് എസ്ഡിപിഐ നേതാവ് കെ എസ് ഷാൻ കൊല്ലപ്പെട്ട് മണിക്കൂറുകൾക്കകമായിരുന്നു രൺജിത്തിനെ വധിച്ചത്.