തുടർവാദത്തിനായി നാളേക്ക് മാറ്റുകയായിരുന്നു. എന്നാൽ കോടതി രാഹുലിൻ്റെ അറസ്‌റ്റ് തടഞ്ഞില്ല. സെഷൻസ് കോടതിയിലെ അടച്ചിട്ട കോടതി മുറിയിലായിരുന്നു ജാമ്യാപേക്ഷയിലെ വാദം നടന്നത്.
തിരുവനന്തപുരം: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും. നീണ്ട വാദപ്രതിവാദങ്ങൾക്ക് ശേഷം തുടർവാദത്തിനായി നാളേക്ക് മാറ്റുകയായിരുന്നു. എന്നാൽ കോടതി രാഹുലിൻ്റെ അറസ്‌റ്റ് തടഞ്ഞില്ല. സെഷൻസ് കോടതിയിലെ അടച്ചിട്ട കോടതി മുറിയിലായിരുന്നു ജാമ്യാപേക്ഷയിലെ വാദം നടന്നത്. വാദപ്രതിവാദങ്ങൾ കേട്ട കോടതി പ്രോസിക്യൂഷനോട് കൂടുതൽ രേഖകൾ ഹാജാരാക്കാൻ ആവശ്യപ്പെട്ടു. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ ഹാജരാക്കിയായിരുന്നു പ്രതിഭാഗത്തിൻ്റെ വാദം. മറ്റു തെളിവുകൾ ഹാജരാക്കി പ്രോസിക്യൂഷനും വാദിച്ചു. നിലവിൽ 7 ദിവസമായി രാഹുൽ ഒളിവിൽ തുടരുകയാണ്. ജാമ്യാപേക്ഷയിൽ വിധി വരുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും ഇക്കാര്യത്തിൽ കോടതി തീർപ്പ് പറഞ്ഞില്ല. അറസ്റ്റിന് തടസ്സമില്ലെങ്കിലും ജാമ്യാപേക്ഷയിൽ നാളെയായിരിക്കും കോടതി വിധിവരിക.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയിൽ നിന്ന് പുറത്താക്കുമെന്നാണ് വിവരം. രാഹുലിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷയിൽ കോടതി തീരുമാനം വന്നശേഷമായിരിക്കും നടപടിയുണ്ടാകുകയെന്നാണ് വിവരം. രാഹുലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. നേതാക്കളായ കെ മുരളീധരൻ, അജയ് തറയിൽ, വനിതാ നേതാക്കളായ ജെബി മേത്തര്‍, ഷാനിമോള്‍ ഉസ്മാൻ, ബിന്ദു കൃഷ്ണണ, അഡ്വ. ദീപ്തി മേരി വര്‍ഗീസ് തുടങ്ങിയവരടക്കം രാഹുലിനെതിരെ കടുത്ത നടപടിവേണമെന്ന് പരസ്യമായി ആവശ്യപ്പെട്ടു.
രാഹുൽ വിഷയത്തിൽ കെപിസിസി പ്രസിഡന്‍റുമായി ചര്‍ച്ച നടത്തിയെന്നും കോടതി വിധിവരട്ടെയെന്നും നല്ല വാർത്ത വരുമെന്നുമായിരുന്നു യുഡിഎഫ് കണ്‍വീനര്‍ അടൂർ പ്രകാശിന്‍റെ പ്രതികരണം. നല്ല വാർത്ത ആർക്കായിരിക്കും എന്ന ചോദ്യത്തിന് ആർക്കുമാകാമെന്നായിരുന്നു അടൂര്‍ പ്രകാശിന്‍റെ മറുപടി. ജാമ്യ ഹര്‍ജിയിൽ തീരുമാനം ഉണ്ടായശേഷം രാഹുലിനെതിരായ നടപടിയിൽ തീരുമാനം ഉണ്ടാകുമെന്ന സൂചനയാണ് അടൂര്‍ പ്രകാശും നൽകിയത്. രാഹുലിന് എം എൽ എ സ്ഥാനം നൽകിയത് ജനങ്ങളാണെന്നും കോൺഗ്രസ് സ്വീകരിച്ചത് മാതൃകപരമായ നടപടിയാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. നേതാക്കള്‍ നിലപാട് കടുപ്പിച്ചതോടെ കോടതി തീരുമാനത്തിന് മുമ്പ് തന്നെ രാഹുലിനെതിരെ നടപടിയുണ്ടാകുമോയെന്നാണ് ആകാംക്ഷ.
അതിജീവിതയുടെ ചിത്രവും മറ്റു വിവരങ്ങളും പങ്കുവച്ച കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക അതിക്രമ കേസിലെ അതിജീവിതയുടെ ചിത്രവും മറ്റു വിവരങ്ങളും പങ്കുവച്ച കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ. വെള്ളാങ്ങല്ലൂർ കുന്നത്തൂർ സ്വദേശിയായ സിജോ ജോസ് (45) ആണ് അറസ്‌റ്റിലായത്. അതിജീവിത ആരാണെന്ന് വെളിപ്പെടുത്തുന്ന തരത്തിൽ ചിത്രവും മറ്റു വിവരങ്ങളും സിജോ ജോസ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതായി കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു. ഇതിനായി പ്രതി ഉപയോഗിച്ച മൊബൈൽ ഫോണും പിടിച്ചെടുത്തു. ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജി എംകെ, സബ് ഇൻസ്പെക്ടർ സൗമ്യ ഇയു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത് കോണ്‍ഗ്രസ് പ്രവർത്തകർ
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ രമേശ് ചെന്നിത്തലയുടെ പ്രതികരണം എടുക്കുന്നതിനിടെ മാധ്യമ പ്രവർത്തകർക്ക് നേരെ കയ്യേറ്റ ശ്രമം. കോൺഗ്രസ് പ്രവർത്തകരാണ് കയ്യേറ്റത്തിന് ശ്രമിച്ചത്. പാലക്കാട് കുത്തന്നൂരിലാണ് സംഭവം. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് രമേശ് ചെന്നിത്തല മറുപടി നൽകുന്നതിനിടെയാണ് കോണ്‍ഗ്രസ് പ്രവർത്തകർ പ്രകോപിതരായത്. ശബരിമല സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോദിക്കൂ എന്നു പറഞ്ഞാണ് കോണ്‍ഗ്രസ് പ്രവർത്തകർ ചെന്നിത്തലയെ വളഞ്ഞത്. ഇടപെടരുത്, താൻ മറുപടി പറയുകയാണ് എന്നു ചെന്നിത്തല പറഞ്ഞിട്ടും കോണ്‍ഗ്രസ് പ്രവർത്തകർ പിന്മാറിയില്ല. പ്രതികരണത്തിന് ശേഷം ചെന്നിത്തല പോയിട്ടും കോണ്‍ഗ്രസ് പ്രവർത്തകർ മാധ്യമപ്രവർത്തകരോട് തട്ടിക്കയറുന്നത് തുടരുകയായിരുന്നു.



