രവി പൂജാരിയ്ക്ക് കേരളത്തിലും സ്വന്തം ഇന്‍റലിജൻസ് സംഘം; കാസർകോട്ടെ മോനായി 'ഓപ്പറേഷൻ ഹെഡ്'
സെനഗലിലും, മാലിദ്വീപിലുമടക്കം ഇരുന്ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടിയിട്ടുണ്ടെന്നാണ് രവി പൂജാരി അന്വേഷണ സംഘത്തിന് നൽകിയ മൊഴി. കേരളത്തിൽ ഇത്തരം ആളുകളും പട്ടിക തയ്യാറാക്കി നൽകിയത് രവി പൂജാരിയുടെ ഇന്‍റലിജൻസ് സംഘമാണ്.
കൊച്ചി: ഭീഷണിപ്പെടുത്തി പണം തട്ടേണ്ടവരുടെ വിവരം കൈമാറാൻ രവി പൂജാരിയ്ക്ക് കേരളത്തിലും സ്വന്തം ഇന്‍റലിജൻസ് സംഘം ഉണ്ടെന്ന് അന്വേഷണസംഘം. കൊച്ചി ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിൽ പോലീസ് തിരയുന്ന കാസർകോട്ടെ മോനായി ആണ് ഓപ്പറേഷന് ചുക്കാൻ പിടിച്ചതെന്നും അന്വേഷണ സംഘം കണ്ടെത്തി. ലീന മരിയ പോളിന്‍റെ സാമ്പത്തിക ഇടപാടുകളുടെ വിവരം ചോർന്ന സംഭവത്തിൽ വ്യക്തതയുണ്ടാക്കാൻ നടിയെ ഇന്ന് ഓൺലൈൻ ആയി ചോദ്യം ചെയ്യും.
സെനഗലിലും, മാലിദ്വീപിലുമടക്കം ഇരുന്ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടിയിട്ടുണ്ടെന്നാണ് രവി പൂജാരി അന്വേഷണ സംഘത്തിന് നൽകിയ മൊഴി. കേരളത്തിൽ ഇത്തരം ആളുകളും പട്ടിക തയ്യാറാക്കി നൽകിയത് രവി പൂജാരിയുടെ ഇന്‍റലിജൻസ് സംഘമാണ്. കള്ളപ്പണമടക്കം സൂക്ഷിക്കുന്നവരുടെ സുഹൃദ് വലയത്തിൽ കയറി വിവരം ചോർത്തിയ ശേഷം കാസർകോട്ടെ മോനായി വഴി രവി പൂജാരിയിലേക്ക് എത്തിക്കുകയായിരുന്നു സംഘം.
രവി പൂജാരിയുടെ പേരിൽ ഫോൺ വരുമ്പോൾ പലരും പണം കൈമാറിയിരുന്നു. എന്നാൽ ലീന മരിയ പോൾ അതിന് തയ്യാറായില്ല. ഇതേ തുടർന്നാണ് മോനായി ആലുവ സ്വദേശി ബിലാൽ, കടവന്ത്രയിലെ വിപിൻ വർഗീസ് എന്നിവർക്ക് ലീന മരിയ പോളിനെ ഭയപ്പെടുത്താനുള്ള ക്വട്ടേഷൻ നൽകിയത്. കാസർകോട്ടെയും എറണാകുളത്തെയും ഗുണ്ടാ സംഘം ഇതിന് ചുക്കാൻ പിടിച്ചു. കേസിൽ പിടിയിലാകുമെന്നുറപ്പായതോടെ മോനായി വിദേശത്തേക്ക് കടന്നിട്ടുണ്ട്. ഇയാളെയും ലീനയുടെ സുഹൃത്ത് ഡോ അജാസ് അടക്കമുള്ളവരെയും നാട്ടിലെത്തിച്ച് ചോദ്യം ചെയ്യാനുള്ള നീക്കം അന്വേഷണ സംഘം തുടങ്ങി.
രവി പൂജാരി ഉപയോഗിച്ച് വിദേശ നമ്പറുകളുടെ വിശദാംശങ്ങളടക്കം ശേഖരിച്ച് പൊലീസ് പരിശോധന തുടങ്ങി. കാസർകോട്ടെ വ്യവസായിയുടെ മരണത്തിൽ രവി പൂജാരിയുടെ പങ്ക് ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്. മറ്റ് കേസുകളിൽ രവിപൂജാരിയെ ബന്ധിപ്പിക്കാൻ തെളിവുകൾ ഇല്ല. ചൊവ്വാഴ്ച രവി പൂജാരിയുടെ കസ്റ്റഡി കാലാവധി കഴിയും എന്നാൽ തൽക്കാലം കസ്റ്റഡി നീട്ടി ചോദിക്കേണ്ടതില്ലെന്നാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona