നിയമന തട്ടിപ്പ്: രണ്ടാം പ്രതി ലെനിന്‍ രാജിന്‍റെ മുൻകൂർ ജാമ്യ അപേക്ഷ തള്ളി
പ്രതികളിൽ അഖിൽ സജീവ് ഒഴികെയുള്ള മറ്റ് പ്രതികളുടെ ജാമ്യ അപേക്ഷ മജിസ്ട്രേറ്റ് കോതി നേരത്ത് തള്ളിയിരുന്നു.

തിരുവനന്തപുരം: ആരോഗ്യ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട വ്യാജ നിയമന തട്ടിപ്പ് കേസിലെ രണ്ടാം പ്രതി ലെനിൻ രാജിന്‍റെ മുൻകൂർ ജാമ്യ അപേക്ഷ തള്ളി. തിരുവനന്തപുരം ഏഴാം അഡീഷനല്‍ സെഷൻസ് കോടതിയുടെതാണ് ഉത്തരവ്. ഹരിദാസിന്‍റെ മരുമകൾ ഓഫീസർ തസ്തികയിൽ ജോലി നൽകാമെന്ന് വാഗ്ദാനം നൽകി. ഒന്നും രണ്ടും പ്രതികളുടെ ബാങ്ക് അക്കൗണ്ടിൽ പണം അയപ്പിച്ചു എന്നാണ് പ്രോസിക്യുഷൻ വാദം. കേസിലെ ഒന്നാം പ്രതി അഖിൽ സജീവ്, മൂന്നാം പ്രതി റെയ്സ്, നാലാം പ്രതി ബാസിത് എന്നിവർ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിൽ ആണ്. പ്രതികളിൽ അഖിൽ സജീവ് ഒഴികെയുള്ള മറ്റ് പ്രതികളുടെ ജാമ്യ അപേക്ഷ മജിസ്ട്രേറ്റ് കോതി നേരത്ത് തള്ളിയിരുന്നു.
കഴിഞ്ഞ ദിവസമാണ് കേസിലെ നാലാം പ്രതി ബാസിതിന്‍റെ ജാമ്യ അപേക്ഷ കോടതി തള്ളിയത്. തിരുവനന്തപുരം ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നിരസിച്ച് ഉത്തരവ് പുറത്തിറക്കിയത്. ബാസിത് ആണ് ഹരിദാസനെ മറ്റ് പ്രതികൾക്ക് പരിചയപ്പെടുത്തിയതെന്നും തട്ടിപ്പിനെ ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുത്തിയതെന്നും പ്രോസിക്യൂട്ടർ വാദിച്ചു. മാത്രമല്ല, മന്ത്രിയുടെ പിഎ അഖിൽ മാത്യുവിന്റെ പേര് കളവായി വലിച്ചിഴച്ചതും അഖിൽ മാത്യുവിനു പണം കൈമാറിയതായി കള്ളക്കഥ ചമച്ചതും ഹരിദാസനെ കൊണ്ട് പിഎ ക്കെതിരെ പരാതി നൽകിച്ചതും നാലാം പ്രതി ബാസിത് ആണെന്ന് പ്രോസിക്യൂട്ടർ മനു കല്ലംപള്ളി വാദത്തിൽ വെളിപ്പെടുത്തി.
പ്രതി മലപ്പുറം എ.ഐ.എസ്.എഫ് ജില്ലാ ഭാരവാഹി ആയിരുന്നു എന്നും ഗൂഢാലോചനയിൽ പ്രതിക്ക് പ്രധാന പങ്കാളിത്തമാണുള്ളതെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. അതിനാൽ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. രണ്ടാഴ്ചയിലേറെയായി പ്രതി കസ്റ്റഡിയിലാണെന്നും ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം വാദിച്ചെങ്കിലും കോടതി ജാമ്യാപേക്ഷ തള്ളുകയാണുണ്ടായത്.
ഓഫീസിനെതിരെ നിയമന കോഴ ആരോപണം: പറയാനുള്ളത് പറയും, അന്വേഷണം നടക്കട്ടെയെന്ന് മന്ത്രി വീണ ജോർജ്ജ്