800 കോടി രൂപയാണ് നെൽ സംഭരിച്ച ഇനത്തിൽ കർഷകർക്ക് സർക്കാർ നൽകാനുള്ളത്. എസ് ബി ഐ , ഫെഡറൽ ബാങ്ക്, കാനറ ബാങ്ക് എന്നിവയുമായി സർക്കാർ ധാരണാപത്രം ഒപ്പുവയ്ക്കും.
തിരുവനന്തപുരം : സംസ്ഥാനത്തെ നെൽകർഷകർക്ക് ആശ്വാസം. ഏപ്രിൽ മുതൽ സംഭരിച്ച നെല്ലിന്റെ പണം സപ്ലൈക്കോ നൽകും. ബാങ്കുകളുടെ കൺസേർഷ്യവുമായി ഭക്ഷ്യമന്ത്രിയും സപ്ലൈക്കോ എംഡിയും നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. നാല് ദിവസത്തിനകം പണം കർഷകരുടെ അക്കൗണ്ടിലെത്തുമെന്ന് മന്ത്രി ജി ആർ അനിൽ കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 800 കോടി രൂപയാണ് നെൽ സംഭരിച്ച ഇനത്തിൽ കർഷകർക്ക് സർക്കാർ നൽകാനുള്ളത്. എസ് ബി ഐ, ഫെഡറൽ ബാങ്ക്, കാനറ ബാങ്ക് എന്നിവയുമായി സർക്കാർ ധാരണാപത്രം ഒപ്പുവയ്ക്കും. കർഷകർക്ക് നൽകുന്ന നെല്ല് സംഭരണ രസീതി ( പാഡി റസീപ്റ്റ് ഷീറ്റ് ) അടിസ്ഥാനത്തിൽ വായ്പയും അനുവദിക്കുമെന്നും മന്ത്രി വിശദീകരിച്ചു.
ക്ഷീരകർഷകർക്ക് ആശ്വാസമായി കിടാരി പാർക്ക് പദ്ധതി
സർക്കാർ നടപ്പാക്കിയ കിടാരി പാർക്ക് പദ്ധതി സംസ്ഥാനത്തെ ക്ഷീരകർഷകർക്ക് ആശ്വാസമാവുകയാണ്. സബ്സിഡി നിരക്കിൽ നല്ലയിനം പശുക്കളെ ഇവിടെ നിന്ന് സ്വന്തമാക്കാമെന്നതാണ് പ്രത്യേകത. ക്ഷീര വികസന വകുപ്പിന്റെ കീഴിൽ സംസ്ഥാനത്ത് ആകെയുള്ളത് 8 കിടാരി പാർക്കാണ്. രോഗ പ്രതിരോധ ശേഷിയുള്ള നല്ലയിനം പശുക്കളാണ് ഇവിടെയുള്ളത്. കഴിഞ്ഞ വർഷം മാർച്ചിലാണ് പാർക്ക് തുടങ്ങിയത്. ഇത് ക്ഷീര കർഷകർക്ക് ഏറെ ആശ്വാസകരമാണ്. മുമ്പ് ക്ഷീര കർഷകർക്ക് സബ്സിഡി കിട്ടാൻ ഇതര സംസ്ഥാനകളിൽ നിന്ന് പശുക്കളെ വാങ്ങണം. ഇത്തരം പശുക്കൾക്ക് ഇവിടത്തെ കാലാവസ്ഥയുമായി യോജിച്ച് പോകാൻ പ്രയാസമാണ്. ഇതു മൂലം രോഗങ്ങൾ കൂടുകയും പാൽ ലഭ്യത കുറയുകയും ചെയ്തിരുന്നു. സങ്കരയിനം പശുക്കളാണ് ഇവിടെയുള്ളത്. ദിനംപ്രതി 10 ലിറ്റർ വരെ പാൽ ലഭിക്കും.
