കടയ്ക്കൽ അപകടം: പൊലീസുകാരന് ലാത്തിയെറിഞ്ഞില്ലെന്ന് ഡിവൈഎസ്‍പിയുടെ അന്വേഷണ റിപ്പോർട്ട്
പരിശോധനക്ക് ചൂരല്‍ ഉപയോഗിച്ചത് തെറ്റാണന്നും റിപ്പോർട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ചൂരല്‍ ഉപയോഗിക്കുന്നത് തെറ്റാണന്ന് കണ്ടിട്ടും വിലക്കാതിരുന്ന എസ്‍ഐക്ക് എതിരെ വകുപ്പ് തല അന്വേഷണത്തിനും നിർദ്ദേശം ഉണ്ട്
കൊല്ലം: കൊല്ലം കടയ്‍ക്കലില്‍ ബൈക്ക് യാത്രികന് ലാത്തികൊണ്ടുള്ള അടിയേറ്റ് പരിക്കുപറ്റിയ സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍റെ ഭാഗത്ത് നിന്നുണ്ടായത് കുറ്റകരമായ അനാസ്ഥയെന്ന് റിപ്പോര്‍ട്ട്. റോഡില്‍ കയറിനിന്ന് ഉദ്യോഗസ്ഥന്‍ ലാത്തി വീശിയെന്നും എന്നാല്‍ ലാത്തികൊണ്ട് എറിഞ്ഞെന്ന ആരോപണം തെറ്റെന്നുമാണ് ഡിവൈഎസ്‍പിയുടെ അന്വേഷണ റിപ്പോർട്ട്. സംഭവുമായി ബന്ധപ്പെട്ടുള്ള പുനലൂര്‍ ഡിവൈഎസ്‍പിയുടെ പ്രാഥമിക റിപ്പോർട്ട് റൂറല്‍ എസ്‍പിക്ക് കൈമാറി.
സിപിഒ ചന്ദ്രമോഹന്‍ ബൈക്ക് നിർത്തുന്നതിന് വേണ്ടി റോഡില്‍ കയറിനിന്ന് ചൂരല്‍ വീശി. പരിശോധനക്ക് ചൂരല്‍ ഉപയോഗിച്ചത് തെറ്റാണന്നും റിപ്പോർട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ചൂരല്‍ ഉപയോഗിക്കുന്നത് തെറ്റാണന്ന് കണ്ടിട്ടും വിലക്കാതിരുന്ന എസ്‍ഐക്ക് എതിരെ വകുപ്പ് തല അന്വേഷണത്തിനും നിർദ്ദേശം ഉണ്ട്. സിപിഒ ചന്ദ്രമോഹനനെ സർവ്വീസില്‍ നിന്നും പിരിച്ച് വിടണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവർത്തകർ കടയ്‍ക്കല്‍ പൊലീസ്‍ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചില്‍ നേരിയ സംഘർഷം ഉണ്ടായി. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് സിപിഒ ചന്ദ്രമോഹനന് എതിരെ ക്രിമിനല്‍ കേസ് എടുത്തിട്ടുണ്ട്.