റിപ്പബ്ലിക് ദിന പരേഡിൽ മന്ത്രി റിയാസ് അഭിവാദ്യം സ്വീകരിച്ചത് കരാറുകാരന്‍റെ ജീപ്പില്‍ ; വിവാദം
അതേസമയം, പൊലീസിന്‍റെ പക്കല്‍ വാഹനമില്ലാതിരുന്നതിനാലാണ് സ്വകാര്യ വാഹനം ഉപയോഗിക്കേണ്ടിവന്നതെന്നാണ് സിറ്റി പൊലീസ് കമ്മീഷണറുടെ വിശദീകരണം.
![Republic Day 2024 private vehicle used for parade in kozhikode for minister muhammad riyas Republic Day 2024 private vehicle used for parade in kozhikode for minister muhammad riyas](https://static-ai.asianetnews.com/images/01hn2x924k0emc3mmspc92fz8y/jeep-riyas_363x203xt.jpg)
കോഴിക്കോട്: പൊതുമരാമത്ത് മന്ത്രി റിപ്പബ്ലിക് ദിന പരേഡിൽ അഭിവാദ്യം സ്വീകരിച്ചത് കരാറുകാരന്‍റെ വാഹനത്തിൽ. കോഴിക്കോട്ടെ കൈരളി കൺസ്ട്രക്ഷൻസിന്‍റെ വാഹനത്തിലാണ് മന്ത്രി മുഹമ്മദ് റിയാസ് കോഴിക്കോട് വെസ്റ്റ് ഹില്‍ നടന്ന പരേഡില്‍ അഭിവാദ്യം സ്വീകരിച്ചത്. പൊലീസിന്‍റെ പക്കൽ വാഹനമില്ലാതിരുന്നതിനാലാണ് സ്വകാര്യവാഹനം ഉപയോഗിക്കേണ്ടി വന്നതെന്ന് സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു. കോഴിക്കോട് വെസ്റ്റ് ഹില്ലിലെ വിക്രം മൈതാനായിലാണ് കോഴിക്കോട് ജില്ലയിലെ റിപ്പബ്ലിക് ദിന പരേഡ് നടന്നത്. മന്ത്രി മുഹമ്മദ് റിയാസാണ് അഭിവാദ്യം സ്വീകരിച്ചത്. മാവൂര്‍ സ്വദേശിയായ വിപിന്‍ ദാസിന്‍റെ ഉടമസ്ഥതയിലുളള കൈരളി കണ്‍സ്ട്രക്ഷന്‍ എന്ന് പേര് എഴുതിയ വാഹനത്തിലാണ് മന്ത്രി അഭിവാദ്യം സ്വീകരിച്ചത്. കരാര്‍ കമ്പനിയുടെ പേര് ദേശീയ പതാക ഉപയോഗിച്ച് മറച്ച നിലയിലായിരുന്നു.
സാധാരണ നിലയില്‍ പൊലീസിന്‍റെ തുറന്ന ജീപ്പാണ് റിപ്പബ്ലിക് ദിന പരേഡിൽ മന്ത്രിമാർ അഭിവാദ്യം സ്വീകരിക്കാനായി ഉപയോഗിക്കാറുള്ളത്. എആര്‍ ക്യാപിലെ അസിസ്റ്റന്‍റ് കമാന്‍ഡന്‍റിനാണ് ഇതിന്‍റെ ചുമതല. കോഴിക്കോട്ട് തുറന്ന ജീപ്പ് ഇല്ലാതിരുന്നതിനാലാണ് സ്വകാര്യ വാഹനം ഉപയോഗിക്കേണ്ടി വന്നതെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. അതേസമയം, ദീവസങ്ങള്‍ക്ക് മുന്നേ തന്നെ പൊലീസ് തന്‍റെ വാഹനം ആവശ്യപ്പെട്ടിരുന്നതായി വിപിന്‍ ദാസ് പറഞ്ഞു. അഭിവാദ്യം സ്വീകരിച്ചത് കരാറുകാരന്‍റെ വാഹനത്തിലാണെന്ന കാര്യം അറിഞ്ഞിരുന്നില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസും പ്രതികരിച്ചു. പൊലീസ് വാഹനം ലഭ്യമല്ലാത്ത സാഹചര്യത്തില്‍ സ്വകാര്യ വാഹനം ഉപയോഗിച്ചതില്‍ പ്രൊട്ടോക്കോള്‍ ലംഘനം ഇല്ലെങ്കിലും പൊതുമരാമത്ത് വകുപ്പിന്‍റെ ചുമതലയുളള മന്ത്രിക്ക് കരാറുകാരന്‍റെ വാഹനം ഉപയോഗിച്ചതിലുളള അനൗചിത്യമാണ് ചര്‍ച്ചയാകുന്നത്.
തിരുവനന്തപുരത്ത് വെള്ളായണി കായലില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു