കഴിഞ്ഞ നവംബർ 30 ന് സർവ്വകലാശാല ക്യാംപസിൽ വെച്ച് സംസ്കൃത വിഭാഗം അധ്യാപകനായ എം അഷ്റഫ്, അശ്ലീല ചുവയോടെ സംസാരിക്കുകയും ആംഗ്യം കാണിയ്ക്കുകയും ചെയ്തെന്നാണ് ഗവേഷകയായ രൂപിമയുടെ പരാതി.
കൊച്ചി: അധ്യാപകൻ അശ്ലീല ചുവയോടെ സംസാരിച്ചെന്ന പരാതിയിൽ നടപടി വൈകുന്നെന്നാരോപിച്ച് കാലടി സംസ്കൃത സർവ്വകലാശാലയിൽ (Sree Sankaracharya University of Sanskrit) ഗവേഷക വിദ്യാർത്ഥിനിയുടെ പ്രതിഷേധം. മലയാള വിഭാഗം ഗവേഷക രൂപിമയാണ് വിസിയുടെ ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. കഴിഞ്ഞ നവംബർ 30 ന് സർവ്വകലാശാല ക്യാംപസിൽ വെച്ച് സംസ്കൃത വിഭാഗം അധ്യാപകനായ എം അഷ്റഫ്, അശ്ലീല ചുവയോടെ സംസാരിക്കുകയും ആംഗ്യം കാണിയ്ക്കുകയും ചെയ്തെന്നാണ് ഗവേഷകയായ രൂപിമയുടെ പരാതി. ഇക്കാര്യം കാണിച്ച് ക്യാംപസ് ഇന്റേണൽ കംപ്ലെയ്ന്റ് കമ്മിറ്റിക്ക് പരാതി നൽകിയിരുന്നു.
ഇത് അന്വേഷിച്ച കമ്മിറ്റി അധ്യാപകനെതിരെ അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്ത് വിസിയ്ക്ക് റിപ്പോർട്ട് നൽകുകയും ചെയ്തു. എന്നാൽ തുടർ നടപടികളൊന്നുമുണ്ടാകാത്ത സാഹചര്യത്തിലാണ് ഗവേഷക വിസിയുടെ ഓഫീസിന് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചത്. സർവ്വകലാശാലയിൽ സ്ഥിരം വിസി ഇല്ലാത്തതിനാലാണ് കാലതാമസമുണ്ടാകുന്നതെന്നായിരുന്നു അധികൃതരുടെ വിശദീകരണം. നിലവിൽ ചുമതല വഹിക്കുന്ന കാലിക്കറ്റ് സർവകലാശാല വിസിയായ പ്രൊഫ. എം കെ ജയരാജിന് കമ്മിറ്റിയുടെ ശുപാർശ അയച്ചിട്ടുണ്ടെന്നും വിസിയുടെ തീരുമാനത്തിനനുസരിച്ച് അധ്യാപകനെതിരെ നടപടിയെടുക്കുമെന്നും അധികൃതർ അറിയിച്ചു.
