സംസ്ഥാനത്തിന്റെ ഔദ്യോഗിക രേഖകളിലും ഭരണഘടനയിലും കേരള എന്ന നിലവിലെ പേര് മാറ്റും
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേരിൽ ചെറിയ തിരുത്തുമായി സംസ്ഥാന സർക്കാർ. കേരള എന്ന ഔദ്യോഗിക നാമം കേരളം എന്നാക്കാനാണ് ശ്രമം. ഇതിനായി നാളെ നിയമസഭയിൽ പ്രമേയം അവതരിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിക്കുക. പ്രമേയം പാസായാൽ സംസ്ഥാനവുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖകളിലും ഭരണഘടനയിലും സംസ്ഥാനത്തിന്റെ പേര് കേരളം എന്നാകും. ഇങ്ങനെ വന്നാൽ ഇംഗ്ലീഷിലും മലയാളത്തിലും സംസ്ഥാനത്തിന്റെ പേര് കേരളം എന്നായിരിക്കും രേഖപ്പെടുത്തുക.
വിലക്കയറ്റം നിയമസഭയിൽ; കേരളത്തിൽ ജനം കടന്ന് പോകുന്നത് ഗുരുതര പ്രതിസന്ധികളിലൂടെ: വി ഡി സതീശൻ
അതേസമയം പുതുപ്പള്ളി തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തിൽ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കിയേക്കും. നേതാക്കൾ പ്രചാരണത്തിരക്കിലേക്ക് നീങ്ങുന്നതിനാലാണിത്. ഉമ്മൻചാണ്ടിയുടെ വിയോഗത്തോടെ ഒഴിവുവന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിൽ 21ാം ദിവസമാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. സെപ്തംബർ അഞ്ചിന് പുതുപ്പള്ളിയിലെ ഒന്നേമുക്കാൽ ലക്ഷം വോട്ടർമാർ ബൂത്തിലെത്തും. സെപ്തംബർ എട്ടിനാണ് വോട്ടെണ്ണൽ. ഇനി 27 ദിവസം മാത്രമാണ് തെരഞ്ഞെടുപ്പിന് ബാക്കിയുള്ളത്. മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 17 ആണ്. ഈ സാഹചര്യത്തിലാണ് നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കുന്നത്.
