മുന്നണി മാറ്റം പാർട്ടി ചർച്ച ചെയ്തിട്ടില്ല. തെരഞ്ഞെടുപ്പ് വിജയം മാത്രം മുന്നിൽ കണ്ടല്ല രാഷ്ട്രീയ പ്രവർത്തനം. അത് പൊതുപ്രവർത്തനത്തിന്റെ ഒരു ഭാഗം മാത്രമാണ്. ഭരണ വിരുദ്ധ വികാരം ഉണ്ടായതായി തോന്നുന്നില്ല.
ഇടുക്കി: തെരഞ്ഞെടുപ്പ് വിധിയെ മാനിക്കുന്നുവെന്ന് ഇടുക്കി എൽ ഡി എഫ് സ്ഥാനാർഥി റോഷി അഗസ്റ്റിൻ. അത് ജനാധിപത്യ മര്യാദയാണ്. ജനങ്ങളുടെ തീരുമാനത്തെ മറികടക്കുക പ്രയാസമാണെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. എവിടെ തെറ്റുപറ്റിയെന്ന് കണ്ടെത്തി തിരുത്തും. തുടങ്ങി വെച്ച പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ എല്ലാ പിന്തുണയും പുതിയ ജനപ്രതിനിധിക്ക് ഉണ്ടാകുമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. മുന്നണി മാറ്റം പാർട്ടി ചർച്ച ചെയ്തിട്ടില്ല. തെരഞ്ഞെടുപ്പ് വിജയം മാത്രം മുന്നിൽ കണ്ടല്ല രാഷ്ട്രീയ പ്രവർത്തനം. അത് പൊതുപ്രവർത്തനത്തിന്റെ ഒരു ഭാഗം മാത്രമാണ്. ഭരണ വിരുദ്ധ വികാരം ഉണ്ടായതായി തോന്നുന്നില്ല. മുന്നണിയിൽ പഠനം അനിവാര്യമാണെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. ഞാനൊരു ക്രിസ്തീയ വിശ്വാസിയാണ്. ഒരു പരാജയം കൊണ്ട് വിശ്വാസത്തെ മാറ്റാനാകില്ല. തോൽവി ദൈവം അറിഞ്ഞുനൽകിയതായി കരുതുന്നു. പ്രതിസന്ധിയിലും വിശ്വാസത്തെ മുറുകെ പിടിക്കുമെന്ന് റോഷി അഗസ്റ്റിൻ. ഈ വിജയം തനിക്ക് അർഹതപ്പെട്ടതല്ലെന്ന് ദൈവം നിശ്ചയിച്ചു. ഒരു പരാജയം കൊണ്ട് തന്റെ വിശ്വാസത്തെ വ്രണപ്പെടുത്താൻ കഴിയില്ല.
പരാജയത്തെ അംഗീകരിക്കുന്നു. എവിടെയാണ് തെറ്റു പറ്റിയതെന്ന് തിരിച്ചറിയാൻ കഴിയുന്നില്ല. ഭരണവിരുദ്ധ വികാരം ഉണ്ടെന്ന് കരുതുന്നില്ലെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. അതേസമയം ഇടുക്കിയിൽ ഇത്തവണ വലിയ പോരാട്ടമാണ് നടന്നത്. റോഷി അഗസ്റ്റിനെ മുട്ടുകുത്തിക്കുമെന്ന വാശിയിലായിരുന്നു കോൺഗ്രസ്. യു ഡി എഫ് സ്ഥാനാർഥി റോയ് കെ പൗലോസ് ആണ് മണ്ഡലത്തിൽ വിജയിച്ചത്. പ്രദീഷ് പ്രഭയായിരുന്നു എൻ ഡി എ സ്ഥാനാർത്ഥിയായി മത്സരിച്ചത്. 2021ൽ കേരളം കോൺഗ്രസിന്റെ ഫ്രാൻസിസ് ജോർജിനെ ആണ് റോഷി അഗസ്റ്റിൻ തോല്പിച്ചത്. 5573 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അന്ന് റോഷി അഗസ്റ്റിൻ വിജയിച്ചത്. 2021ലെ തെരഞ്ഞെടുപ്പിൽ ആകെ പോൾ ചെയ്തത് 1,31,351 വോട്ടുകളാണ്. എന്നാൽ ഈ തെരഞ്ഞെടുപ്പിൽ 1,26,541 വോട്ട് മാത്രമേ പോൾ ചെയ്തിട്ടുള്ളു.





