സർക്കാർ ന്യായമായ ആവശ്യങ്ങൾ പരിഗണിക്കുന്നില്ലെന്ന് സീറോ മലബാർ സഭ ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ.
തിരുവനന്തപുരം: സർക്കാർ ന്യായമായ ആവശ്യങ്ങൾ പോലും പരിഗണിക്കുന്നില്ലെന്ന് സീറോ മലബാർ സഭ ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ. കെ-ടെറ്റ് വിഷയത്തിൽ സമ്മർദ്ദം വന്നപ്പോൾ അനുകൂല നിലപാട് സ്വീകരിച്ചുവെന്നും ഭിന്നശേഷി നിയമന കുരുക്കിൽ പെട്ടിരിക്കുന്നവർ ഇപ്പോഴും വേദനയിലാണെന്നും മാര്‍ തോമസ് തറയിൽ പറഞ്ഞു. വാഗ്ദാനങ്ങൾ തന്നല്ലാതെ സർക്കാർ ഒരു ഇടപാടും നടത്തുന്നില്ല. എയ്ഡഡ് സ്ഥാപനങ്ങൾ തകർന്നാൽ വിദ്യാർഥികൾക്കാണ് നഷ്ടം. വേണ്ട രീതിയിൽ പരിഗണിക്കപ്പെടുത്തത് നമ്മൾ ഒരുമിച്ച് നിൽക്കാത്തത് മൂലമാണെന്നും തോമസ് തറയിൽ പറഞ്ഞു. സമുദായ സംഗമം പൊതുസമൂഹത്തിന് വേണ്ടിയാണ്, ഒന്നും വ്യക്തിപരമല്ല. എല്ലാവർക്കും സമത്വത്തോടെ ജീവിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണം. നിർവികാരതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ നമ്മളുടെ ഇടയിലും ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് ബന്ധപ്പെട്ടവർ മനസ്സിലാക്കണമെന്നും ആര്‍ച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി.

