അടിമലത്തുറയിൽ ഊരുവിലക്ക്; വൈദികന്‍റെ നടപടി ചോദ്യം ചെയ്ത കുടുംബത്തെ വിലക്കി പള്ളിക്കമ്മിറ്റി
മൂന്ന് കുടുംബങ്ങളെയും ചേർത്ത്പിടിച്ച് ഉഷാറാണിയും കുടുംബവും ഇപ്പോൾ നഗരത്തിലെ ലോഡ്ജിലാണ് താമസം
തിരുവനന്തപുരം: അടിമലത്തുറയിൽ ഭൂമി കച്ചവടം അടക്കം വൈദികന്‍റെ നടപടികളെ ചോദ്യം ചെയ്ത മത്സ്യത്തൊഴിലാളി കുടുംബത്തെ ഊരുവിലക്കി ലത്തീൻ പള്ളിക്കമ്മിറ്റി. വൈദികനോട് കയർത്തതിന് കുടുംബം ഒരു ലക്ഷം പിഴ നൽകണമെന്നാണ് കമ്മിറ്റിയുടെ ശാസന. ഉഷാറാണിയും കുടുംബവും ഇപ്പോൾ നഗരത്തിലെ ലോഡ്ജിലാണ് താമസം. ജനിച്ച് വളർന്ന അടിമലത്തുറ ഇന്ന് ഉഷാറാണിക്ക് പേടിസ്വപ്നമാണ്. ഇടവക വികാരി മെൽബിൻ സൂസയുടെ നടപടികളിൽ വിയോജിപ്പുകൾ പ്രകടിപ്പിച്ചതോടെ പള്ളിക്കമ്മിറ്റിയുടെ കരടായി.
ചെറിയമ്മയും ഇടവകാംഗവുമായ മേഴ്സിയുടെ അർബുദ രോഗ ചികിത്സക്ക് സഹായം ചോദിച്ചതോടെ എല്ലാം അതിരുവിട്ടു. ഈ കുടുംബം വിഴിഞ്ഞം സ്റ്റേഷനിലും സഭാ നേതൃത്വത്തിനും പരാതി നൽകി. രണ്ടും ഇഴഞ്ഞ് നീങ്ങുകയാണ്. തുറയിൽ എല്ലാം തീരുമാനിക്കുന്നത് വൈദികനെന്ന് ഉഷാറാണി പറഞ്ഞു. ഉഷാറാണി തന്നെ ആക്രമിച്ചുവെന്നാണ് വൈദികൻ പറയുന്നത്. തിരിച്ചും പൊലീസിൽ പരാതി നൽകി. രോഗം, തുറയിലെ വിലക്ക്, കുഞ്ഞുങ്ങളുടെ ദുരിതം, ഒപ്പം പൊലീസ് കേസ് എല്ലാംകൊണ്ടും നട്ടംതിരിഞ്ഞിരിക്കുകയാണ് ഉഷാറാണിയും കുടുംബവും.