രോഗി ചികിത്സ കിട്ടാതെ മരിച്ച സംഭവം വേദനിപ്പിക്കുന്നതെന്ന് റവന്യു മന്ത്രി
അതിർത്തികൾ അടച്ച സംഭവത്തിൽ കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെടണം. രോഗി മരിച്ച ഈ ഘട്ടത്തിലെങ്കിലും കർണാടക സർക്കാർ പുനരാലോചന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
തിരുവനന്തപുരം: കർണ്ണാടക പൊലീസ് തലപ്പാടി അതിർത്തി തുറന്നുകൊടുക്കാത്തത് കൊണ്ട് രോഗി ചികിത്സ ലഭിക്കാതെ മരിച്ച സംഭവം വേദനിപ്പിക്കുന്നതെന്ന് സംസ്ഥാന റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ. കൊവിഡ് ബാധയെ നേരിടുന്നതിന് സാധ്യമായ എല്ലാ ശ്രമവും കേരളം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതിർത്തികൾ അടച്ച സംഭവത്തിൽ കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെടണം. രോഗി മരിച്ച ഈ ഘട്ടത്തിലെങ്കിലും കർണാടക സർക്കാർ പുനരാലോചന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അത്യാസന്ന നിലയിൽ മംഗലാപുരത്തേക്ക് ചികിത്സയ്ക്കായി കൊണ്ടുപോയ 75 കാരിയായ പാത്തുഞ്ഞിയാണ് മരിച്ചത്. അതിർത്തി തുറക്കാൻ വിസമ്മതിച്ചതിനാൽ മംഗലാപുരത്തെ ആശുപത്രിയിൽ പോകാൻ സാധിച്ചിരുന്നില്ല. കർണാടകത്തിലെ ബണ്ട്വാൾ സ്വദേശിയും കാസർകോടിന്റെ വടക്കേ അതിർത്തി പ്രദേശമായ ഉദ്യാവാറിലെ താമസക്കാരിയുമായിരുന്നു.
ഇന്നലെ അസുഖം ബാധിച്ച് അത്യാസന്ന നിലയിലായിരുന്നു ഇവർ. ആംബുലൻസിൽ മംഗലാപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും തലപ്പാടി അതിർത്തിയിൽ കർണ്ണാടക പൊലീസ് തടഞ്ഞു. ഇതോടെ തിരികെ താമസ സ്ഥലത്തേക്ക് മടങ്ങേണ്ടി വന്നു. ഇന്ന് മരണം സംഭവിക്കുകയായിരുന്നു.