ചിറയിൻകീഴ് ഏറ്റുമുട്ടൽ വിവാദമായതിന് പിന്നാലെ, രമ്യ ഹരിദാസ് എംഎൽഎയെ പേരെടുത്ത് പറയാതെ പരിഹസിച്ച് കോൺഗ്രസ് നേതാവ് റിജിൽ ചന്ദ്രൻ മാക്കുറ്റി. യുഡിഎഫ് തരംഗത്തിലും ആലത്തൂരിൽ എന്തുകൊണ്ട് തോറ്റു എന്നതിന് ഉത്തരം കിട്ടിയെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു. സംഭവത്തിൽ കെപിസിസി നിയോഗിച്ച സമിതി യോഗം ചേർന്ന് ഇരുപക്ഷത്തിൻ്റെയും പരാതികൾ പരിശോധിക്കും.

കണ്ണൂർ: ചിറയിൻകീഴ് ഏറ്റുമുട്ടൽ വിവാദമായിരിക്കെ രമ്യ ഹരിദാസ് എംഎൽഎയെ പേരെടുത്ത് പറയാതെ പരിഹസിച്ച് കോൺഗ്രസ് നേതാവ് റിജിൽ ചന്ദ്രൻ മാക്കുറ്റി. യുഡിഎഫ് തരംഗത്തിലും എന്തുകൊണ്ട് ആലത്തൂരിൽ തോറ്റു എന്നതിന് ഉത്തരം കിട്ടിയല്ലോ എന്നാണ് ഫെയ്‌സ്ബുക്കിൽ അദ്ദേഹം പങ്കുവച്ച കുറിപ്പ്. പോസ്റ്റിന് താഴെ രമ്യ ഹരിദാസിനെ അതിരൂക്ഷമായി വിമർശിച്ചാണ് കോൺഗ്രസ് പ്രവർത്തകർ കമൻ്റ് പോസ്റ്റ് ചെയ്യുന്നത്.

കണ്ണൂർ കോർപറേഷൻ പൊതുമരാമത്ത് സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്‌സണാണ് കോൺഗ്രസിൻ്റെ യുവ നേതാവ് കൂടിയായ റിജിൽ മാക്കുറ്റി. പാർട്ടിയിൽ ചിറയിൻകീഴ് സംഭവത്തിൽ പരസ്യപ്രതികരണങ്ങൾ പാടില്ലെന്ന കോൺഗ്രസ് നേതൃത്വത്തിൻ്റെ നിബന്ധന നിലനിൽക്കെയാണ് റിജിൽ പരസ്യവിമർശനം നടത്തിയത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 19 സീറ്റിലും യുഡിഎഫ് ജയിച്ചെങ്കിലും ആലത്തൂരിലെ സിറ്റിങ് സീറ്റിൽ രമ്യ ഹരിദാസ് പരാജയപ്പെട്ടിരുന്നു. ഇത് ചൂണ്ടിക്കാട്ടിയുള്ളതാണ് റിജിൽ മാക്കുറ്റിയുടെ പരിഹാസം.

ചിറയിൻകീഴിൽ പാർട്ടി പ്രവർത്തകരും രമ്യ ഹരിദാസ് എംഎൽഎയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഇന്ന് കെപിസിസി നിയോഗിച്ച സമിതി യോഗം ചേരും. എംഎം ഹസൻ്റെ നേതൃത്വത്തിലുള്ള സമിതിയാണ് യോഗം ചേരുന്നത്. സംഭവത്തിൽ ഇരുപക്ഷത്തിൻ്റെയും പരാതി സമിതി പരിശോധിക്കും. കർശന നടപടി പാർട്ടി നേതൃത്വത്തിൻ്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. രമ്യ ഹരിദാസിനൊപ്പമുണ്ടായിരുന്ന പാളയം പ്രദീപ് ചിറയിൻകീഴിൽ അനാവശ്യ ഇടപെടൽ നടത്തുന്നുവെന്ന പരാതിയും ഇന്ന് ചേരുന്ന സമിതിയുടെ പരിഗണനയിലുണ്ട്.