ഗുരുതരമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കാനാണ് അഭിമുഖത്തില്‍ ശ്രമിച്ചതെന്നും അതിന്റെ പൂര്‍ണ ഉത്തരവാദിത്തം തനിക്ക് മാത്രമാണെന്നും കുറിപ്പിൽ റിനി വ്യക്തമാക്കി

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈം​​ഗികാരോപണ വിവാദങ്ങൾ കത്തിനിൽക്കെ സോഷ്യൽമീഡിയ പോസ്റ്റുമായി റിനി ആൻ ജോർജ്. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാന രാജിയിലേക്കും സസ്പെൻഷനിലേക്കും നയിച്ച ആരോപണങ്ങൾക്ക് തുടക്കമിട്ടത് നടി റിനി ആൻ ജോർജിന്റെ വെളിപ്പെടുത്തലിലൂടെയായിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ചിത്രത്തോടൊപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തത്. പൊതുവിടങ്ങളില്‍ ഇടപെടുമ്പോള്‍ സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കാനാണ് അഭിമുഖത്തില്‍ ശ്രമിച്ചതെന്നും അതിന്റെ പൂര്‍ണ ഉത്തരവാദിത്തം തനിക്ക് മാത്രമാണെന്നും കുറിപ്പിൽ റിനി വ്യക്തമാക്കി.

ഗൂഢാലോചന സിദ്ധാന്തം ഉന്നയിക്കുകയും അതിലേക്ക് ഏറ്റവും ബഹുമാനത്തോടെ കാണുകയും ചെയ്യുന്ന നേതാവിനെ ചില കേന്ദ്രങ്ങള്‍ വലിച്ചിടുകയും ചെയ്യുന്നത് വലിയ വേദനയാണ് സൃഷ്ടിക്കുന്നത്. ആരെങ്കിലും ഇരിക്കുന്ന കൊമ്പ് തന്നെ മുറിക്കുമെന്ന് കരുതുന്നുണ്ടോ? ഉള്ളില്‍ എരിഞ്ഞ ഒരു നെരിപ്പോടിന് ആശ്വാസം ലഭിക്കുന്നതിനാണ് സ്ത്രീപക്ഷത്ത് നിന്നുകൊണ്ട് ചില കാര്യങ്ങള്‍ പറഞ്ഞതെന്നും അവർ പറഞ്ഞു.

റിനി ആൻ ജോർജിന്‍റെ ഇൻസ്റ്റഗ്രാം കുറിപ്പ്

ചില സംഭവങ്ങള്‍ നമ്മുടെ കൈപ്പിടിയില്‍ നില്‍ക്കാതെ വല്ലാത്ത മാനങ്ങള്‍ സൃഷ്ടിച്ച് പരിണമിക്കാറുണ്ട്. ഈയിടെ എനിക്കും അത്തരം ഒരു അനുഭവമുണ്ടായി. സാമൂഹ്യജീവി എന്ന നിലയില്‍ പൊതുഇടങ്ങളില്‍ ഇടപെടുമ്പോള്‍ സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കാനാണ് അഭിമുഖത്തില്‍ ശ്രമിച്ചത്. അതിന്റെ പൂര്‍ണ ഉത്തരവാദിത്വം എനിക്ക് മാത്രമാണ്. എന്നാല്‍ അതിന് പിന്നില്‍ പതിവ് ഗൂഡാലോചന സിദ്ധാന്തം ഉന്നയിക്കുകയും അതിലേക്ക് ഏറ്റവും ബഹുമാനത്തോടെ കാണുകയും ചെയ്യുന്ന നേതാവിനെ ചില കേന്ദ്രങ്ങള്‍ വലിച്ചിടുകയും ചെയ്യുന്നത് വലിയ വേദനയാണ് സൃഷ്ടിക്കുന്നത്. ആരെങ്കിലും ഇരിക്കുന്ന കൊമ്പ് തന്നെ മുറിക്കുമെന്ന് കരുതുന്നുണ്ടോ? ഉള്ളില്‍ എരിഞ്ഞ ഒരു നെരിപ്പോടിന് ആശ്വാസം ലഭിക്കുന്നതിനാണ് സ്ത്രീപക്ഷത്ത് നിന്നുകൊണ്ട് ചില കാര്യങ്ങള്‍ പറഞ്ഞത്. അതുകൊണ്ട് മനസും വായുമറിയാത്ത വ്യക്തികളെ വലിച്ചിഴച്ച് ഗളഹസ്തം ചെയ്യുന്നവരോട് ഹാ കഷ്ടം എന്നല്ലാതെ എന്തുപറയാന്‍. അത്തരക്കാര്‍ പറ്റുമെങ്കില്‍ ഒന്നുകൂടി ചിലപ്പതികാരം വായിക്കുക. എന്റെ വാക്കുകള്‍ എന്റേത് മാത്രമാണ്. ഒരു ഗൂഡാലോചന സിദ്ധാന്തവും ഇവിടെ വര്‍ക്ക് ഔട്ട് ആവുകയില്ല...

View post on Instagram