യാത്രക്കിടയിൽ ട്രിപ്പ് നിർത്തിയ ബസ് ഡ്രൈവറും പിന്നീട് യാത്രക്കാരുമായി മരടിൽ എത്തിയ ബസിന്‍റെ ഡ്രൈവറുമാണ് ഉടമ സുരേഷ് കല്ലടയ്ക്കൊപ്പം ഹാജരാകേണ്ടത്.
കൊച്ചി: കല്ലട ബസ് ജീവനക്കാർ യാത്രക്കാരെ മർദ്ദിച്ച സംഭവത്തിൽ ബസ് ഉടമ സുരേഷ് കല്ലടയ്ക്കും രണ്ട് ഡ്രൈവർമാർക്കും ബസിലെ ജീവനക്കാർക്കും എറണാകുളം ആർ ടി ഒ നോട്ടീസ് നൽകി. സംഭവത്തിൽ തെളിവെടുപ്പിന് ഹാജരാകണമെന്ന് കാണിച്ചാണ് നോട്ടീസ് നൽകിയിരിക്കുന്നത്. നോട്ടീസ് കൈപ്പറ്റി 5 ദിവസത്തിനകം എല്ലാവരും തെളിവെടുപ്പിന് ഹാജരാകണം.
യാത്രക്കിടയിൽ ട്രിപ്പ് നിർത്തിയ ബസ് ഡ്രൈവർ, പിന്നീട് യാത്രക്കാരുമായി മരടിൽ എത്തിയ ബസിന്‍റെ ഡ്രൈവർ, ബസിലെ ജീവനക്കാരായ കെ ആർ സുരേഷ്, കുമാർ. അൻവറുദ്ദിൻ എന്നിവരാണ് ഉടമ സുരേഷ് കല്ലടയ്ക്കൊപ്പം ഹാജരാകേണ്ടത്. എറണാകുളം റീജിയണൽ ട്രാൻസ്‌പോർട് ഓഫീസറുടെ മുന്നിലാണ് എല്ലാവരും തെളിവെടുപ്പിന് ഹാജരാകേണ്ടത്.
ബസിന്‍റെ പെർമിറ്റ് റദ്ദാക്കുന്നത് സംബന്ധിച്ച നടപടിയുടെ ഭാഗമായാണ് ഉടമ സുരേഷ് കല്ലടയോട് തെളിവെടുപ്പിന് ഹാജരാകാൻ നിർദ്ദേശിച്ചിരിക്കുന്നത്. ലൈസൻസ് റദ്ദാക്കുന്നതിന്‍റെ നടപടിക്രമങ്ങളുടെ ഭാഗമായാണ് രണ്ട് ഡ്രൈവർമാരും ബസ് ജീവനക്കാരും ഹാജരാകണമെന്ന് ആർടിഒ നിർദ്ദേശിച്ചിരിക്കുന്നത്.
