സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് കൂട്ടി
നിലവിലെ നിരക്ക് പ്രായോഗികമല്ലെന്ന് കാട്ടി സ്വകാര്യ ലാബുകള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് നിരക്ക് കൂട്ടി ഉത്തരവിറങ്ങിയത്. ആന്‍റിജൻ പരിശോധന നിരക്ക് 300 രൂപയായി തുടരും.
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് കൂട്ടി. പരിശോധന നിരക്ക് 1500 ല്‍ നിന്ന് 1700 രൂപയാക്കി. തുടക്കത്തില്‍ 2750 രൂപയായിരുന്ന പിസിആര്‍ പരിശോധന നിരക്ക് നാല് തവണയായി കുറച്ചാണ് 1500 ലെത്തിച്ചത്. ഈ നിരക്ക് പ്രായോഗികമല്ലെന്ന് കാട്ടി സ്വകാര്യ ലാബുകള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് 200 രൂപ കൂട്ടി ഉത്തരവിറങ്ങിയത്. ആന്‍റിജൻ പരിശോധന നിരക്ക് 300 രൂപയായി തുടരും.
അതേസമയം, ജീവിത ശൈലി രോഗങ്ങൾ ഉള്ളവർ നിർബന്ധമായും കൊവിഡ് വാക്സീൻ സ്വീകരിക്കണമെന്ന് ഐസിഎംആർ നിർദേശം നല്‍കി. പ്രമേഹം, ഹൃദ്രോഗം, തുടങ്ങിയ ജീവിത ശൈലീരോഗങ്ങൾ ഉള്ളവർ നിർബന്ധമായും വാക്സീൻ സ്വീകരിക്കണമെന്നാണ് ഐസിഎംആർ നിർദേശം. ഇത്തരക്കാരിൽ കൊവിഡ് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും. അതിനാൽ ഇവർ വാക്സീൻ എടുക്കാൻ വിമുഖത കാണിക്കരുത്. കൊവിഡ് വന്ന് പോയവരും വാക്സീൻ സ്വീകരിക്കണമെന്നാണ് ഐസിഎംആർ നിർദേശിച്ചു. 24 ദിവസത്തിനുള്ളിൽ 60 ലക്ഷം പേർ വാക്സീൻ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.