'പണവും ഭൂമിയും നൽകി ഉദ്യോഗസ്ഥരെ സ്വാധീനിച്ചു'; ചാരക്കേസ് ഗൂഢാലോചനയിൽ നമ്പി നാരായണനെതിരെ എസ് വിജയന്റെ ഹർജി
നമ്പി നാരായണൻ പണവും ഭൂമിയും നൽകി സിബിഐ , ഐബി ഉദ്യോഗസ്ഥരെ സ്വാധീനിച്ചെന്നാണ് ഹർജി. ഈ സ്വാധീനത്തിന്റെ ഫലമാണ് ചാരക്കേസ് ഗൂഢാലോചനയെന്നും ഹർജിയിൽ പറയുന്നു.
തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനക്കേസിൽ നമ്പി നാരായണനെതിരെ പ്രതി എസ് വിജയന്റെ ഹർജി. നമ്പി നാരായണൻ പണവും ഭൂമിയും നൽകി സിബിഐ , ഐബി ഉദ്യോഗസ്ഥരെ സ്വാധീനിച്ചെന്നാണ് ഹർജി. ഈ സ്വാധീനത്തിന്റെ ഫലമാണ് ചാരക്കേസ് ഗൂഢാലോചനയെന്നും ഹർജിയിൽ പറയുന്നു.
നമ്പി നാരായണൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്നും കൈമാറ്റം നടത്തിയെന്നും ഹർജിയിൽ ആരോപണം ഉണ്ട്. തിരുവനന്തപുരം സിജെഎം കോടതിയിലാണ് ഹർജി നൽകിയത്. നാളെ കോടതി ഹർജി പരിഗണിക്കും.
അതേസമയം, ഐഎസ്ആർഒ ചാരക്കേസിൽ തുടക്കംമുതലുളള കേസ് ഡയറിയും ജയിൻ കമ്മിറ്റി റിപ്പോർട്ടും ഹാജരാക്കാൻ സിബിഐയോട് കോടതി നിർദ്ദേശിച്ചു. കേസിലെ പ്രതിയായ സിബി മാത്യൂസിൻറെ ജാമ്യ ഹർജിയിൽ വാദം കേള്‍ക്കവേയാണ് തിരുവനന്തപുരം ജില്ലാ കോടതി സിബിഐക്ക് നിർദ്ദേശം നൽകിയത്. ജയിൻ കമ്മിറ്റി റിപ്പോർട്ട് സീൽ ചെയ്ത കവറിൽ നൽകാമെന്ന് സിബിഐ കോടതിയെ അറിയിച്ചു.
ഐബിയുടെ നിർദ്ദേശ പ്രകാരമാണ് നമ്പി നാരായണനെയും മാലി വനികളും ചാരക്കേസിൽ അറസ്റ്റ് ചെയ്തതെന്ന് സിബി മാത്യൂസ് കോടതിയിൽ വാദിച്ചു. ചാരക്കേസ് ശരിയായവിധം അന്വേഷിച്ചാൽ തെളിയുമെന്നും സിബിഐയുടെ ആദ്യ അന്വേഷണ റിപ്പോർട്ട് ചവറ്റുക്കൊട്ടയിൽ കളയണമെന്നും വാദത്തിനിടെ സിബിമാത്യൂസിൻറെ അഭിഭാഷകൻ പറഞ്ഞു. കേസിൽ കക്ഷി ചേർന്ന് മാലി വനിതകളായ മറിയം റഷീദയെും ഫൗസിയ ഹസ്സനും സിബി മാത്യൂസിൻറെ ജാമ്യത്തെ എതിർത്തു. ജാമ്യ ഹർജിയിൽ സിബിഐയുടെ വാദം വെള്ളിയാഴ്ച കോടതി കേള്‍ക്കും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona