ആഭ്യന്തര സെക്രട്ടറിയുടേതാണ് ഉത്തരവ്.പ്രതിഷേധവുമായി പൊലീസ് സംഘടനകൾ..മെസിനുള്ള പണം സർക്കാർ ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രിക്ക് നിവേദനം
തിരുവനന്തപുരം: ശബരിമലയില്‍ ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാർക്കുള്ള സൗജന്യന മെസ് സർക്കാർ പിൻവലിച്ചു. ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരിൽ നിന്നും ദിവസവും 100 രൂപ ഈടാക്കാൻ ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവിനെതിരെ പരാതിയുമായി പൊലീസ് സംഘടനകള്‍ മുഖ്യമന്ത്രിയെ സമീപിച്ചു. ശബരിമല, നിലയ്ക്കൽ, സന്നിധാനം എന്നിവടങ്ങളിൽ ജോലി ചെയ്യുന്ന പൊലീസുകാർക്ക് സൗജന്യ മെസ് സൗകര്യം നൽകിയിരുന്നു. 2011 മുതൽ പൊലീസുകാരുടെ മെസ്സിൻെറ പൂർണ ചെലവും സർക്കാരാണ് ഏറ്റെടുത്തത്. അതിന് മുമ്പ് ദേവസ്വം ബോർഡും പൊലീസിന് സബ്സിഡി നൽകിയിരുന്നു. ദേവസ്വം ബോർഡ് സാമ്പത്തിക പ്രതിസന്ധി ചൂണ്ടികാട്ടിയപ്പോഴാണ് സർക്കാർ മെസ് നടത്തിനുള്ള പണം പൂർണമായും നൽകിയത്. പൊലീസുകാരുടെ പ്രതിദിന അലവൻസിൽ നിന്ന് 100 രൂപ ഈടാക്കി മെസ്സ് നടത്താനുള്ള തീരുമാനത്തിനെതിരെയാണ് പ്രതിഷേധം
അതിനിടെ എറണാകുളം ഞാറക്കലിൽ സ്വർണാഭരണങ്ങൾ മോഷ്ട്ടിച്ച കേസിലെ പ്രതിയായ പൊലീസുകാരനെ സര്‍വീസില്‍ നിന്ന് സസ്പെൻഡ് ചെയ്തു.കൊച്ചി എ ആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനായ അമൽദേവിനെയാണ് എറണാകുളം ഡിസിപി സസ്പെൻഡ് ചെയ്തത്.സുഹൃത്തിൻ്റെ വീട്ടിൽ നിന്ന് എട്ട് പവൻ സ്വർണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ അറസ്റ്റിലായ അമൽദേവ് ഇപ്പോള്‍ റിമാന്‍റിലാണ്.ഇയാള്‍ക്കെതിരെ നേരത്തയും അച്ചടക്ക നടപടി ഉണ്ടായിരുന്നു.
ശബരിമല സീസണിൽ കുമളി ടൗണിൽ പാർക്കിംഗിന് സ്ഥലം അനുവദിക്കാതെ വനംവകുപ്പ്
ശബരിമല സീസണിൽ കുമളി ടൗണിനടുത്തുള്ള വനംവകുപ്പിൻറെ ആനവച്ചാൽ ഗ്രൗണ്ട് വാഹനങ്ങളുടെ പാർക്കിംഗിന് നൽകണമെന്ന വനംമന്ത്രിയുടെ നിർദ്ദേശത്തിന് പുല്ലുവില കൽപ്പിച്ച് വനംവകുപ്പ്. സീസൺ സമയത്തെ കുമളി ടൗണിലെ പാർക്കിംഗ് പ്രശ്നം പരിഹരിക്കാനാണ് ഗ്രൗണ്ട് ഉപയോഗിക്കാൻ അനുമതി നൽകാൻ വനംമന്ത്രി നിർദ്ദേശിച്ചത്
മണ്ഡല മകര വിളക്ക് കാലത്ത് അയൽ സംസ്ഥാനങ്ങളിൽ നിന്നും ദിവസേന നൂറുകണക്കിനു വാഹനങ്ങളാണ് കുമളിയിലെത്തുന്നത്. പഞ്ചായത്തിന് പാർക്കിംഗ് ഗ്രൗണ്ട് ഇല്ലാത്തതിനാൽ ദേശീയപാതയോരത്താണ് ഈ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ഇത് ഒഴിവാക്കാനാണ് ആനവച്ചാലിൽ വിനോദ സഞ്ചാരികളുടെ വാഹനങ്ങൾ പാർക്കു ചെയ്യുന്ന സ്ഥലത്തിൽ ഒരു ഭാഗം അനുവദിക്കണമെന്ന് പഞ്ചായത്ത് വനംമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ മന്ത്രി അനുകൂലമായി പ്രതികരിച്ചെങ്കിലും കേസുള്ളതിനാൽ പാർക്കിംഗ് അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് വനം വകുപ്പ് ഇപ്പോഴും.
സീസണിന് മുന്നോടിയായി വിവിധ ക്രമീകരണങ്ങൾ കുമളി മുതൽ ചോറ്റുപാറ വരെ ഏർപ്പെടുത്താൻ സംയുക്ത യോഗത്തിൽ തീരുമാനം എടുത്തിട്ടുണ്ട്. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റും തുറക്കും. വഴിവിളക്കുകൾ, വിരിപ്പന്തൽ, മെഡിക്കൽ ക്യാമ്പ്, ശുചി മുറി, ടൗണിൽ ട്രാഫിക്ക് നിയന്ത്രണം എന്നിവ നടപ്പാക്കും. റോഡരികിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ മോട്ടർ വാഹന വകുപ്പ് ഏറ്റെടുക്കും. മുൻ വർഷങ്ങളിൽ ചോറ്റുപാറയിൽ പോലീസ് സ്ഥാപിച്ച വെർച്ചൽ ക്യൂ സംവിധാനം ഇത്തവണയും തുടരാൻ തീരുമാനിച്ചിട്ടുണ്ട്.
