ശബരിമല സന്നിധാനത്തെ അപകടം : കതിനപ്പുരയിൽ ഫോറൻസിക് സംഘത്തിന്റെ പരിശോധന, സാംപിളുകൾ ശേഖരിച്ചു
ശേഖരിച്ച സാമ്പിളുകൾ തിരുവനന്തപുരത്തെ ലാബിൽ വിശദമായ പരിശോധന നടത്തും. ഇതിനുശേഷം അപകടത്തിന്റെ കാരണം വ്യക്തമാകുമെന്നാണ് ഫോറൻസിക് സംഘം പറയുന്നത്.
പത്തനംതിട്ട : ശബരിമല സന്നിധാനത്ത് അപകടമുണ്ടായ കതിനപുരയിൽ ഫോറൻസിക് സംഘം പരിശോധന നടത്തി. കതിന നിറയ്ക്കുമ്പോൾ ഉണ്ടായ കുഴപ്പമോ, തീ പടർന്നതോ ആകാം അപകടത്തിന് കാരണമെന്നാണ് ഫോറൻസിക് സംഘത്തിന്റെ പ്രാഥമിക നിഗമനം. ശേഖരിച്ച സാമ്പിളുകൾ തിരുവനന്തപുരത്തെ ലാബിൽ വിശദമായ പരിശോധന നടത്തും. ഇതിനുശേഷം അപകടത്തിന്റെ കാരണം വ്യക്തമാകുമെന്നാണ് ഫോറൻസിക് സംഘം പറയുന്നത്.
മകരവിളക്കിന് സന്നിധാനത്ത് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും, സുരക്ഷ സംവിധാനം ശക്തിപ്പെടുത്തും
ഇതിനിടെ സംഭവം അന്വേഷിച്ച ശബരിമല എഡിഎം പത്തനംതിട്ട കളക്ടർക്ക് റിപ്പോർട്ട് നൽകി. ഫയർഫോഴ്സ് അടക്കമുള്ളവരുടെ റിപ്പോർട്ടുകൾ കൂടി കിട്ടിയാൽ ജില്ലാ കളക്ടർ സമഗ്ര റിപ്പോർട്ട് ദേവസ്വം മന്ത്രിക്ക് സമർപ്പിക്കും. അട്ടിമറി ഉണ്ടായിട്ടില്ലെന്നും പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുന്നതിൽ വീഴ്ച ഉണ്ടായിട്ടില്ലെന്നുമാണ് എഡിഎമ്മിന്റെ റിപ്പോർട്ടിൽ പറയുന്നത്. അതേസമയം പരിക്കേറ്റ മൂന്ന് പേർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇപ്പോഴും തീവ്ര പരിചരണ വിഭാഗത്തിലാണ്. ഇതിൽ 70% പൊള്ളലേറ്റ ജയകുമാറിന്റെ നില അതീവ ഗുരുതരമാണ്.
ശബരിമല മാളികപ്പുറത്തിനടുത്ത് കതിന നിറയ്ക്കവേ പൊട്ടി, മൂന്ന് പേര്‍ക്ക് പരിക്ക്,ഒരാളുടെ നില ഗുരുതരം