ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുകയായിരുന്ന മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്തിനെ പനി ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് അകത്തു ബ്ലീഡിങ് കണ്ടെത്തിയതിനെ തുടർന്ന് ഇദ്ദേഹത്തെ മെഡിക്കൽ കോളേജിലെ ജെറിയാട്രിക് വാർഡിലേക്ക് മാറ്റി.

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്തിനെ പനി ബാധിച്ചതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂജപ്പുര ജില്ലാ ജയിലായിരുന്നു പ്രശാന്ത് റിമാൻഡിൽ കഴിഞ്ഞിരുന്നത്. തലയ്ക്ക് അകത്തു ബ്ലീഡിങ് ആയതിനെ തുടർന്ന് മെഡിക്കൽ കോളേജിലെ ജെറിയാട്രിക് വാർഡിലേക്ക് പിഎസ് പ്രശാന്തിനെ മാറ്റി. മറ്റു പരിശോധനകൾ നടത്തിവരികയാണ്.

2025 ൽ ഹൈക്കോടതി അനുമതിയില്ലാതെ ദ്വാരപാലക പാളികൾ സ്വൂർണ്ണം പൂശാൻ പുറത്തേക്ക് കൊണ്ടുപോയതിൽ പങ്കുണ്ടെന്ന് കണ്ടെത്തിയാണ് എസ്ഐടി പ്രശാന്തിനെ അറസ്റ്റ് ചെയ്തത്. പ്രശാന്തിന്‍റെ കാലത്തെ വീഴ്ചയെ കുറിച്ചുള്ള ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടായിരുന്നു ശബരിമല സ്വർണ്ണക്കൊള്ള വെളിച്ചത്ത് കൊണ്ടുവരുന്നതിൽ തുടക്കമായത്. ഇടത് സർക്കാർ നിയോഗിച്ച മൂന്നാമത്തെ ദേവസ്വം ബോർഡ് പ്രസിഡന്‍റാണ് ശബരിമല സ്വർണ്ണക്കൊള്ളയിൽ അറസ്റ്റിലാകുന്നത്. 2019ലെ ശബരിമല സ്വർണ്ണക്കൊള്ള മറച്ചുവെക്കാനാണ് പ്രശാന്തിന്‍റെ കാലത്ത് 2025ൽ ദ്വാരപാലക പാളികൾ സ്വർണ്ണം പൂശാൻ ചെന്നൈ സ്മാർട്ട് ക്രിയേഷൻസിന് കൈമാറിയതെന്നാണ് എസ്ഐടി കണ്ടെത്തൽ.

ഹൈക്കോടതിയുടെ മുൻകൂർ അനുമതി ചോദിക്കാതിരുന്നത് സാങ്കേതിക പിഴവെന്നാണ് പ്രശാന്ത് ആവർത്തിച്ചത്. എന്നാൽ അനുമതിയില്ലാതെ പാളി കടത്തിയത് ഗൂഢാലോചനയുടെ ഭാഗമായെന്നാണ് എസ്ഐടി ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ട്. 2019ൽ കൊണ്ട് പോയി സ്വർണ്ണം പൂശിയ പാളികൾക്ക് 24 ആയപ്പോൾ ശോഭ നശിച്ചെന്ന് എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന മുരാരി ബാബു ബോർഡിനെ അറിയിച്ചു. ചെറിയ കാലയളവിൽ ശോഭ നശിച്ചത് അന്വേഷിക്കാതെ ബോർഡ് വീണ്ടും ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് തന്നെ പാളികൾ കൈമാറിയതിലാണ് എസ്ഐടി ദുരൂഹത കണ്ടെത്തിയത്.

YouTube video player