തന്ത്രിയുമായി ഉണ്ണികൃഷ്ണന്‍ പോറ്റിക്കുള്ള ബന്ധം സ്വർണ്ണക്കൊള്ളയ്ക്ക് വഴിവെച്ചു എന്നായിരുന്നു എസ്ഐടിയുടെ കണ്ടെത്തൽ. അങ്ങനെ ഒരു ബന്ധമായില്ലെന്നാണ് പ്രതിഭാഗത്തിന്‍റെ വാദം.

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രിയുടെ ജാമ്യ ഹർജിയിൽ പ്രതിഭാഗത്തിൻ്റെ വാദം പൂർത്തിയായി. കൊല്ലം വിജിലൻസ് കോടതിയില്‍ തന്ത്രിക്ക് വേണ്ടി അഡ്വ. ബി രാമൻപിള്ള ഓൺലൈനായി ഹാജരായി. അഡ്മിനിട്രേറ്റീവ് കാര്യങ്ങളിൽ തന്ത്രിക്ക് ഇടപെടാൻ കഴിയില്ലെന്ന് പ്രതിഭാഗം വാദിച്ചു. ആചാരപരമായ കാര്യങ്ങളിൽ മാത്രമാണ് ഇടപെടാൻ കഴിയുന്നത്. തന്ത്രിയുമായി ഉണ്ണികൃഷ്ണന്‍ പോറ്റിക്കുള്ള ബന്ധം സ്വർണ്ണക്കൊള്ളയ്ക്ക് വഴിവെച്ചു എന്നായിരുന്നു എസ്ഐടിയുടെ കണ്ടെത്തൽ. അങ്ങനെ ഒരു ബന്ധമായിരുന്നെങ്കിൽ പോറ്റിക്ക് കീഴ്ശാന്തിയുടെ സഹായിയായി നിൽക്കേണ്ടതില്ലല്ലോ എന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. ഉയര്‍ന്ന ബന്ധമുണ്ടായിരുന്നെങ്കില്‍ പോറ്റിയെ തന്ത്രിക്കൊപ്പമോ അല്ലെങ്കിൽ ഉയർന്ന സ്ഥാനങ്ങളിലോ നിർത്താമായിരുന്നല്ലോ, അങ്ങനെ ഉണ്ടായില്ലല്ലോ എന്നായിരുന്നു പ്രതിഭാഗം വാദം ഉയര്‍ത്തിയത്. നാളെയാണ് പോസിക്യൂഷൻ വാദം.

സ്വര്‍ണപാളികളില്‍ വീണ്ടും പരിശോധന നടത്തണമെന്ന് ഹൈക്കോടതി

അതിനിടെ, സ്വര്‍ണപാളികളില്‍ വീണ്ടും പരിശോധന നടത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഈ മാസം 12ന് ശബരിമലയിൽ നിന്നും സാമ്പിൾ ശേഖരിക്കും. പമ്പയിൽ അവലോകന യോഗവും ചേരും. മൂന്ന് ദിവസത്തോളം നീണ്ട് നിൽക്കുന്നതായിരിക്കും പരിശോധന. ശ്രീകോവിലിന്റെ എല്ലാ ഭാഗത്തേയും സ്വർണം വിശദമായി പരിശോധിച്ച ശേഷമായിരിക്കും സാമ്പിളുകൾ ശേഖരിക്കുന്നത്. എസ്ഐടി സംഘത്തിനൊപ്പം ലീഗൽ മെട്രോളജി ഗോൾഡ് അസ്സെസ്മെന്റ് വിഭാഗവും പരിശോധനയ്ക്ക് എത്തും. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് സ്വർണപ്പാളികളിൽ വീണ്ടും പരിശോധന നടത്തുന്നത്. എസ്ഐടിയുടെ ആവശ്യം പരി​ഗണിച്ച് പാളികളിലെ സാംമ്പിൾ എടുത്ത് വീണ്ടും പരിശോധന നടത്താനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. പാളികൾ ഏതെങ്കിലും തരത്തിൽ മാറിയിട്ടുണ്ടോ എന്നറിയാനും, എത്രത്തോളം സ്വർണം പാളികളിൽ ഉണ്ട് എന്നറിയാനുമുള്ള ശാസ്ത്രീയ തെളിവുകൾക്ക് വേണ്ടിയാണ് വീണ്ടും പരിശോധന നടത്താനുള്ള നിർദേശം.