മുഖ്യമന്ത്രി വി ഡി സതീശനെ നേരിൽ കാണാൻ കഴിഞ്ഞതിൽ സന്തോഷം പ്രകടിപ്പിച്ച് കോവളത്ത് കൊല്ലപ്പെട്ട ലാത്വിയൻ വനിതയുടെ സഹോദരി ഇൽസ സ്‌ക്രോമനെ. മുഖ്യമന്ത്രിയെ നേരിൽ കാണാൻ സാധിച്ചത് വലിയ ബഹുമതിയായി കരുതുന്നുവെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ ഇൽസ പറഞ്ഞു. 

തിരുവനന്തപുരം: ആർക്കും വന്നിരിക്കാനും ചിന്തിക്കാനും ഓർമ്മകൾ പങ്കുവെക്കാനുമുള്ള പച്ചപ്പും ഇരിപ്പിടങ്ങളുമുള്ള ശാന്തമായ ഒരു ഇടമായിരിക്കണം സഹോദരിക്കു വേണ്ടി നിർമ്മിക്കുന്ന സ്മാരകമെന്ന് കോവളത്ത് കൊല്ലപ്പെട്ട ലാത്വിയൻ വനിതയുടെ സഹോദരി ഇൽസ സ്‌ക്രോമനെ. മുഖ്യമന്ത്രി വി ഡി സതീശനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇൽസ സഹോദരിക്ക് വേണ്ടി ഒരു സ്മാരകം കോവളത്ത് നിർമ്മിക്കണമെന്ന് അഭ്യർത്ഥിച്ചത്. ഇൽസയുടെ അഭ്യർത്ഥന പ്രകാരം, സംസ്ഥാന സർക്കാർ കോവളത്ത് ഒരു ഹരിത കോർണർ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മുഖ്യമന്ത്രി വി ഡി സതീശനെ നേരിൽ കാണാൻ സാധിച്ചത് വലിയ ബഹുമതിയായി കരുതുന്നുവെന്ന് ഇൽസ സ്‌ക്രോമനെ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു. കാണാതാകുന്ന ആളുകളുമായി ബന്ധപ്പെട്ട കേസുകൾക്കായി ഒരു പ്രത്യേക പൊലീസ് വിഭാഗം രൂപീകരിക്കണമെന്ന ആവശ്യം അദ്ദേഹത്തിന് മുന്നിൽ സമർപ്പിച്ചതായി ഇൽസ പറഞ്ഞു. ചില നടപടികൾ ഇതിനകം തന്നെ നടപ്പിലാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചതായും വിഷയം കൂടുതൽ ഗൗരവത്തോടെ മുന്നോട്ട് കൊണ്ടുപോകുമെന്ന് ഉറപ്പുനൽകിയതായും ഇൽസ വ്യക്തമാക്കി.

കോടതി അനുവദിച്ച നഷ്ടപരിഹാരം വൈകുന്ന കാര്യവും ഇൽസ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. ഇക്കാര്യത്തിൽ വ്യക്തിപരമായി ഇടപെട്ട് പരിഹാരം കാണുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയെന്നും ഇൽസ പറഞ്ഞു. തന്റെ സഹോദരിയുടെ കേസുമായി ബന്ധപ്പെട്ട ഭാവിയിലെ ഏത് സംഭവവികാസങ്ങളും കേരള സർക്കാർ തുടർന്നും ശ്രദ്ധിക്കുമെന്നും ഉറപ്പ് നൽകി. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കേസ് സുരക്ഷിതമായ കൈകളിലാണെന്ന ആത്മവിശ്വാസം കുടുംബത്തിന് ലഭിച്ചുവെന്നും ഇൽസ പറഞ്ഞു.

മറ്റുള്ളവരെ വളരെയധികം പരിപാലിക്കുകയും എങ്ങനെ സ്നേഹിക്കണമെന്ന് അറിയുകയും ചെയ്തിരുന്ന ഒരു വ്യക്തിയായി സഹോദരി എപ്പോഴും ഓർമ്മിക്കപ്പെടുമെന്നും ഇൽസ സ്‌ക്രോമനെ പറഞ്ഞു. സഹോദരിക്ക് നീതി ലഭ്യമാക്കാനുള്ള നീണ്ട യാത്രയിൽ സഹായിച്ച എല്ലാവർക്കും ഇൽസ നന്ദി അറിയിച്ചു.