നടപടിക്രമം മറികടന്ന് പത്മകുമാർ പോറ്റിയെ സഹായിച്ചെന്നും സ്വർണ്ണപ്പാളികൾ പുറത്തേക്ക് കൊണ്ടുപോകാൻ ഗൂഢാലോചന നടത്തിയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പത്‌മകുമാർ സ്വന്തം കൈപ്പടയിൽ ചെമ്പുപാളികൾ എന്ന് എഴുതിയെന്നും റിപ്പോർട്ടിലുണ്ട്. 

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പത്മകുമാറിൻ്റെ റിമാൻഡ് റിപ്പോർട്ട് പുറത്ത്. മരാമത്ത് നടപടിക്രമം മറികടന്ന് പത്മകുമാർ പോറ്റിയെ സഹായിച്ചെന്നും സ്വർണ്ണപ്പാളികൾ പുറത്തേക്ക് കൊണ്ടുപോകാൻ ഗൂഢാലോചന നടത്തിയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. 2019ൽ ചേർന്ന ദേവസ്വം യോഗത്തിൽ പത്‌മകുമാർ സ്വന്തം കൈപ്പടയിൽ ചെമ്പുപാളികൾ എന്ന് എഴുതിയെന്നും റിപ്പോർട്ടിലുണ്ട്. ഇന്നലെയാണ് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ പത്മകുമാർ‌ അറസ്റ്റിലായത്.

പത്മകുമാറിന് കുരുക്കായത് സ്വന്തം കൈപ്പടയിലെഴുതിയ രേഖകൾ

പത്മകുമാറിന് കുരുക്കായത് സ്വന്തം കൈപ്പടയിലെഴുതിയ രേഖകളാണെന്ന് വ്യക്തമാണ്. ഉണ്ണി കൃഷ്ണൻ പോറ്റിക്ക് പാളികൾ കൈമാറാനുള്ള നിർദേശം ദേവസ്വം ബോർഡിൽ ആദ്യം അവതരിപ്പിച്ചത് എ പത്‌മകുമാർ എന്നാണ് എസ്ഐടി കണ്ടെത്തൽ. അപേക്ഷ താഴെ തട്ടിൽ നിന്നും വരട്ടെ എന്ന് ബോർഡ് നിർദേശിച്ചതോടെ മുരാരിയിൽ നിന്നും കത്തിടപാട് തുടങ്ങി. പോറ്റിക്ക് അനുകൂലമായ നിർദേശങ്ങൾ പത്മകുമാർ നൽകിയെന്നാണ് ഉദ്യോഗസ്ഥമൊഴി. ബോർഡ് മിനുട്സിൽ മറ്റ് അംഗങ്ങൾ അറിയാതെ തിരുത്തൽ വരുത്തിയെന്നും എസ്ഐടി കണ്ടെത്തി. നിങ്ങൾ വരുമെന്ന് ഉറപ്പായിരുന്നു എന്നാണ് അന്വേഷണ സംഘത്തോട് പത്മകുമാർ പ്രതികരിച്ചത്. അതേസമയം, എ പത്മകുമാറിനെ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും. തിങ്കളാഴ്ച റിപ്പോർട്ട് നൽകും. പത്മകുമാറിന് തിരിച്ചടിയായത് ദേവസ്വം ബോർഡ് ആസ്ഥാനത്ത് നിന്നും പിടിച്ചെടുത്ത രേഖകളും ഉദ്യോഗസ്ഥ മൊഴിയുമാണ്. റിമാൻഡ് റിപ്പോർട്ടിലും പത്മകുമാറിൻ്റെ ഇടപെടൽ പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി. നിർണായക തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യലിനൊടുവിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷം 3.30ഓടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രാഷ്‌ട്രീയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന നടപടിയായതിനാൽ പ്രത്യേക സംഘവും കരുതലോടെയാണ് അറസ്‌റ്റിന് മുൻപ് കരുക്കൾ നീക്കിയത്.