മതസ്പർദ്ധയുണ്ടാക്കിയെന്ന് പരാതി; ശബരിമല കയറാതെ മടങ്ങിയ ലിബി അറസ്റ്റില്‍
സമൂഹമാധ്യമങ്ങളിലൂടെ മത സ്പർദ്ധയുണ്ടാക്കിയതിന് ചേര്‍ത്തല സ്വദേശി ലിബിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതി ഉത്തരവ് പ്രകാരമാണ് അറസ്റ്റ്.
കൊച്ചി: സമൂഹമാധ്യമങ്ങളില്‍ മതസ്പർദ്ധ വളര്‍ത്തുന്ന തരത്തില്‍ പോസ്റ്റിട്ടെന്ന പരാതിയില്‍ അർത്തുങ്കൽ സ്വദേശി ലിബിയെ എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു. കോടതി ഉത്തരവ് പ്രകാരമായിരുന്നു അറസ്റ്റ്. നിരീശ്വരവാദിയായ താൻ പ്രതിഷേധക്കാരോടുള്ള വെല്ലുവിളി ഏറ്റെടുത്താണ് ശബരിമല കയറുന്നതെന്ന് ലിബി ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു.
പീപ്പിള്‍സ് ലീഗല്‍ വെല്‍ഫെയര്‍ ഫോറം വര്‍ക്കിംഗ് പ്രസിഡന്‍റ് സി എസ് സുമേഷ് കൃഷ്ണന്‍റെ പരാതിയിലാണ് ലിബിക്കെതിരെ കേസെടുത്തത്. ലിബി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി ജാമ്യം തള്ളുകയായിരുന്നു. ജാമ്യമില്ലാ വകുപ്പായ ഐപിസി 295 A വകുപ്പ് പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്.
ശബരിമല കയറാൻ എത്തിയ ലിബിയെ അന്ന് പത്തനംതിട്ട ബസ് സ്റ്റാൻഡിൽ വെച്ച് പ്രതിഷേധക്കാർ തടഞ്ഞു. തുടര്‍ന്ന് ഇവര്‍ മലകയറാതെ മടങ്ങുകയും ചെയ്തു. ലിബിയെ പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ തടഞ്ഞ സംഭവത്തില്‍ കണ്ടാലറിയാവുന്ന അന്‍പതോളം പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു.