ഉരുള്‍പ്പൊട്ടല്‍ ഫണ്ട് പിരിവിനെ ചൊല്ലി യൂത്ത് കോണ്‍ഗ്രസും ഡിവൈഎഫ്ഐയും തമ്മിൽ പോര്. ഡിവൈഎഫ്ഐ രിച്ചതില്‍ 44 ലക്ഷം രൂപ കയ്യില്‍ വച്ചിരിക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് പിരിച്ചതിന്‍റെ കണക്ക് പുറത്ത് വിടാൻ വെല്ലുവിളിച്ച് ഡിവൈഎഫ്ഐ.

കൽപ്പറ്റ: ഉരുള്‍പ്പൊട്ടല്‍ ഫണ്ട് പിരിവിനെ ചൊല്ലി യൂത്ത് കോണ്‍ഗ്രസും ഡിവൈഎഫ്ഐയും തമ്മിൽ പോര്. ഡിവൈഎഫ്ഐ പതിനഞ്ച് കോടി രൂപ നല്‍കിയത് രണ്ട് മാസം മുൻപ് മാത്രമാണെന്നും പിരിച്ചതില്‍ 44 ലക്ഷം രൂപ കയ്യില്‍ വച്ചിരിക്കുകയാണെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. പണം നല്‍കിയതിന്‍റെ രസീതുകള്‍ അടക്കം പുറത്ത് വിട്ട ഡിവൈ‌എഫ്ഐ, കോണ്‍ഗ്രസ് പിരിച്ചതിന്‍റെ കണക്ക് പുറത്ത് വിടാൻ വെല്ലുവിളിച്ചു

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഉരുള്‍പ്പൊട്ടല്‍ പുനരധിവാസവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഫണ്ട് മുക്കിയെന്നത് അടക്കമുള്ള വലിയ ആരോപണം ആണ് നേരത്തെ ഡിവൈഎഫ്ഐ ഉയർത്തിയിരുന്നത്. എന്നാല്‍, ഇപ്പോള്‍ ഫണ്ട് പിരിവില്‍ ഡിവൈഎഫ്ക്കെതിരെ ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത് വന്നിരിക്കുകയാണ്. 2025 മാർച്ചില്‍ മുഖ്യമന്ത്രിക്ക് സിഎംഡിആർഎഫിലേക്കായി ഇരുപത് കോടി നല്‍കിയ സംഘടന യഥാർത്ഥത്തില്‍ പണം നല്‍കിയില്ലെന്നാണ് ആരോപണങ്ങളില്‍ ഒന്ന്. ഇതിന് സിഎംഡിആർഫിലേക്ക് പണം നല്‍കാനുള്ള തീരുമാനം പിന്നീട് മാറിയെന്നും വീടുകളുടെ സ്പോണ്‍സർഷിപ്പായാണ് ‌ഈ പണം നല്‍കിയതെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കുന്നു. പണം നല്‍കിയ രസീതുകളും ഡിവൈഎഫ്ഐ പുറത്ത് വിട്ടു

എന്നാല്‍, രസീതുകളില്‍ സിഎസ്ആർ ഫണ്ട് എന്ന് രേഖപ്പെടുത്തിയത് ഉൾപ്പെടെ സംശയാസ്പദമാണെന്നാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ വാദം. ഒപ്പം രസീതുകള്‍ പ്രകാരം കഴിഞ്ഞ വർഷം മെയില്‍ അഞ്ച് കോടി മാത്രമാണ് സംഘടന നല്‍കിയത്. ഇരുപത് കോടി സംബന്ധിച്ച് ചോദ്യം ഉയർന്നപ്പോള്‍ മാത്രമാണ് ജനുവരിയില്‍ പതിനഞ്ച് കോടി നല്‍കിയതെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നു. ഡിവൈഎഫ്ഐ തന്നെ പുറത്തു വിട്ട കണക്ക് പ്രകാരം പിരിച്ചെടുത്തത് ഇരുപത് കോടി നാ‍ല്‍പ്പത്തിനാല് ലക്ഷം രൂപയാണ്. ഇതില്‍ നാല്‍പ്പത്തിനാല് ലക്ഷം രൂപ എവിടെയെന്ന വ്യക്തമാക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

അതേസമയം കമ്പനികളോ സംഘടനകളോ നല്‍കുന്ന പണം സിഎസ്ആർ ഫണ്ട് എന്നാണ് വെബ്സൈറ്റില്‍ രേഖപ്പെടുത്തുകയെന്നാണ് അധികൃതരുടെ പ്രതികരണം. ഇരുപത് കോടി സ്പോണ്‍സർഷിപ്പായി ഡിവൈഎഫ്ഐയില്‍ നിന്നും ജനുവരിയോടെ ലഭിച്ചുവെന്നും ടൗണ്‍ഷിപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming