കട്ടിളപ്പാളികളിൽ സ്വർണ്ണം പൊതിഞ്ഞിരുന്നതായി ഉണ്ണികൃഷ്ണൻ പോറ്റിക്ക് അറിയാമായിരുന്നു. പാളികൾ ചെന്നൈയിലെത്തിച്ച് സ്വർണം വേർതിരിച്ചുവെന്നും റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നു.
പത്തനംതിട്ട: ശബരിമല കട്ടിളപ്പാളി കേസില്‍ റിമാൻഡ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ ശക്തമായ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചിട്ടുണ്ടെന്നാണ് എസ്ഐടി സംഘം കോടതിയെ അറിയിച്ചത്. കട്ടിളപ്പാളികളിൽ സ്വർണ്ണം പൊതിഞ്ഞിരുന്നതായി ഉണ്ണികൃഷ്ണൻ പോറ്റിക്ക് അറിയാമായിരുന്നു. പാളികൾ ചെന്നൈയിലെത്തിച്ച് സ്വർണം വേർതിരിച്ചു. ഉണ്ണികൃഷ്ണൻ പോറ്റി മറ്റ് പ്രതികളുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്നും പോറ്റി നടത്തിയത് വിശ്വാസ വഞ്ചനയാണെന്നും റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നു. കട്ടിളപ്പാളിയിലെ സ്വർണം മോഷ്ടിച്ച കേസില്‍ ഇന്നാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ ഗൂഢാലോചന വകുപ്പ് കൂടി ചുമത്തിയിട്ടുണ്ട്. പത്താം തീയതി വൈകുന്നേരം അഞ്ചുവരെയാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ എസ്ഐടി കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. കസ്റ്റഡിയിൽ വാങ്ങിയ ഉണ്ണികൃഷ്ണൻ പോറ്റിയെ എസ്ഐടി സംഘം കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി തിരുവനന്തപുരം കൊണ്ടുപോയി.
എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്ഐടി
ശബരിമലയിലെ സ്വർണപാളി കടത്തിയ കേസിൽ മുൻ ദേവസ്വം പ്രസിഡൻ്റ് എൻ. വാസുവിനെ പ്രത്യേക സംഘം ചോദ്യം ചെയ്തു. വാസുവിൻെറ മുൻ പി.എയും സ്വർണ കടത്തു കേസിലെ മുഖ്യപ്രതിയുമായ സുധീഷ് കുമാറിൻെറ അറസ്റ്റിന് പിന്നാലെയാണ് ചോദ്യം ചെയ്യൽ. ശബരിമല സ്വർണ പാളികള്‍ പോറ്റി പുറത്തേക്ക് കൊണ്ട് പോകുമ്പോഴും തിരികെയെത്തിക്കുമ്പോഴും താൻ ദേവസ്വം കമ്മീഷണറോ പ്രസിഡൻോ ആയിരുന്നില്ലെന്നായിരുന്നു എൻ വാസുവിൻെറ വിശദീകരണം. എന്നാൽ തന്‍റെ കൈയിൽ ബാക്കിവന്ന സ്വർണം എന്തു ചെയ്യണമെന്ന ചോദ്യവുമായി ഉണ്ണികൃഷ്ണൻ പോറ്റി കത്തയക്കുന്നത് എൻ വാസു ദേവസ്വം പ്രസിഡൻ്റായിരുന്നപ്പോള്‍. കത്തയച്ചതിന് എന്താണ് കുഴപ്പമെന്നായിരുന്നു വാസുവിൻ്റെ വിചിത്രവാദം.


