വി കെ ജയരാജ് പോറ്റി ശബരിമല മേൽശാന്തി, എം എൻ രജികുമാർ മാളികപ്പുറം മേൽശാന്തി
മുൻ മാളികപ്പുറം മേൽശാന്തിയായിരുന്നു ജയരാജ് പോറ്റി. 2005- 2006 വർഷത്തിലാണ് അദ്ദേഹം മാളികപ്പുറം മേൽശാന്തിയായിരുന്നത്.
പമ്പ: അടുത്ത ഒരു വർഷത്തേക്കുള്ള ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തെരഞ്ഞെടുത്തു. രാവിലെ ഏഴേമുക്കാലോടെ നടന്ന നറുക്കെടുപ്പിലാണ് മേൽശാന്തിമാരെ തെരഞ്ഞെടുത്തത്. വി കെ ജയരാജ് പോറ്റിയാണ് ശബരിമല മേൽശാന്തിയായി നറുക്കെടുക്കപ്പെട്ടത്. എം എൻ രജികുമാർ മാളികപ്പുറം മേൽശാന്തിയായി.
വാരിക്കാട്ട് മഠത്തിൽ ജയരാജ് പോറ്റി തൃശ്ശൂർ കൊടുങ്ങല്ലൂർ സ്വദേശിയാണ്. 2005- 2006 വർഷത്തിൽ അദ്ദേഹം മാളികപ്പുറം മേൽശാന്തിയായിരുന്നു. മൈലക്കോടത്ത് മനയ്ക്കൽ രജികുമാർ എം എൻ, എറണാകുളം അങ്കമാലി കിടങ്ങൂർ സ്വദേശിയാണ്. ശബരിമല മേൽശാന്തിമാർക്കുള്ള അന്തിമപട്ടികയിൽ ഒൻപതുപേരും മാളികപ്പുറം മേൽശാന്തിമാർക്കുള്ള പട്ടികയിൽ പത്തുപേരുമാണ് ഉണ്ടായിരുന്നത്.
ഏഴ് മാസക്കാലത്തെ ഇടവേളയ്ക്ക് ശേഷം തുലാമാസ പൂജകൾക്കായി ശബരിമലയിലേക്ക് തീർത്ഥാടകരെ ഇന്ന് പ്രവേശിപ്പിച്ച് തുടങ്ങി. പ്രതിദിനം 250 പേർക്ക് മാത്രമാണ് പ്രവേശനം. 48 മണിക്കൂർ മുമ്പ് പരിശോധിച്ച് കൊവിഡ് നെഗറ്റീവാണെന്ന് വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റുള്ളവരെ മാത്രമേ നിലവിൽ കയറ്റിവിടൂ. ആരോഗ്യമുണ്ടെന്ന് വ്യക്തമാക്കുന്ന ഒരു മെഡിക്കൽ സർട്ടിഫിക്കറ്റും ഇതോടൊപ്പം വേണം. ഭക്തരുടെ ആരോഗ്യസംരക്ഷണം കരുതിയാണിതെന്നും മുഖ്യമന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു.