ശബരിമലയിൽ തീര്‍ത്ഥാടക പ്രവാഹം; പുലരും മുൻപ് പതിനെട്ടാം പടി ചവുട്ടിയത് 21000 ത്തിലേറെ ഭക്തര്‍
ശബരിമലയിൽ കഴിഞ്ഞ വെള്ളിയാഴ്ച (ഡിസംബര്‍ എട്ട്) ഉണ്ടായത് അഭൂതപൂർവ്വമായ തിരക്കാണെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്
![Sabarimala rush 21k pilgrims visit hill temple in first six hours today kgn Sabarimala rush 21k pilgrims visit hill temple in first six hours today kgn](https://static-ai.asianetnews.com/images/01hhr55b23m4ngq8sf6yeaxhfj/sabarimala--3-_363x203xt.jpg)
പത്തനംതിട്ട: ശബരിമലയിൽ ഭക്തജനങ്ങളുടെ പ്രവാഹം. അവധി ദിവസമായതിനാൽ ഇന്ന് 90000 പേരാണ് വെര്‍ച്വൽ ക്യൂവഴി ബുക്ക് ചെയ്തത്. പുലര്‍ച്ചെ ഒരു മണി മുതൽ ആറര മണി വരെ 21000 പേർ പതിനെട്ടാം പടി ചവിട്ടിയെന്നാണ് കണക്ക്. തിരക്ക് ഉണ്ടെങ്കിലും നിയന്ത്രണ വിധേയമാണ് സ്ഥിതി. ഇന്നലെ രാത്രി 12 മണി വരെ 84,793 പേർ പതിനെട്ടാം പടി കയറിയിരുന്നു. പമ്പയിൽ തിരക്കായതോടെ സത്രം - പുല്ലുമേട് കാനനപാത വഴി സന്നിധാനത്ത് വരുന്നവരുടെ എണ്ണം കൂടുന്നുണ്ട്.
ശബരിമലയിൽ കഴിഞ്ഞ വെള്ളിയാഴ്ച (ഡിസംബര്‍ എട്ട്) ഉണ്ടായത് അഭൂതപൂർവ്വമായ തിരക്കാണെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. ഇത്തവണത്തെ മണ്ഡലകാലം ആരംഭിച്ചത് മുതൽ ഇന്നലെ വൈകീട്ട് 6 മണി വരെ വെർച്ച്വൽ ക്യൂ വഴിയും സ്പോട്ട് ബുക്കിംഗ് വഴിയും ദർശനം നടത്തിയവരുടെ എണ്ണം 18,12,179 ആണ് . പുല്ലുമേട് വഴി 31935 പേർ എത്തി. കഴിഞ്ഞ വെള്ളിയാഴ്ച മാത്രം (ഡിസംബര്‍ എട്ട്) വെർച്ച്വൽ ക്യൂ വഴിയും സ്പോട്ട് ബുക്കിംഗ് വഴിയും ദർശനം നടത്തിയവരുടെ എണ്ണം 88,744 ആണ്. ഡിസംബർ അഞ്ചിന് 59872 പേരും, ഡിസംബര്‍ ആറിന് 50776 , ഡിസംബര്‍ ഏഴിന് 79424 , ഡിസംബര്‍ ഒൻപതിന് 59226 , ഡിസംബര്‍ പത്തിന് 47887 എന്നിങ്ങനെയാണ് വെർച്ച്വൽ ക്യൂ വഴിയും സ്പോട്ട് ബുക്കിംഗ് വഴിയും ദർശനം നടത്തിയവരുടെ എണ്ണം. കാനനപാതയായ പുൽമേട് വഴി എത്തിയവരുടെ എണ്ണം ഇതിന് പുറമെയാണ്.