'ഹർജികൾ വിശാല ബഞ്ചിന് വിട്ടത് ആശ്വാസകരം', യുവതികളെ കയറ്റിവിടേണ്ടതില്ലെന്ന സർക്കാർ നിലപാട് ഉചിതമെന്ന് നിയുക്ത മേൽശാന്തി
'വിശാല ബഞ്ചിന് യുവതീ പ്രവേശന ഹർജികൾ വിട്ടത് ആശ്വാസകരമാണ്. മുന്‍ വര്‍ഷത്തേക്കാള്‍ തീർത്ഥാടകർ കൂടുതലായി എത്തുമെന്ന് കരുതുന്നു'.
പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമലനട ഇന്ന് തുറക്കുന്ന പശ്ചാത്തലത്തില്‍ ഈ വര്‍ഷം നല്ല തീർത്ഥാടന കാലമാകുമെന്ന ശുഭപ്രതീക്ഷ പ്രകടിപ്പിച്ച് ശബരിമല നിയുക്ത മേൽശാന്തി എ കെ സുധീർ നമ്പൂതിരി. "വിശാല ബഞ്ചിന് യുവതീ പ്രവേശന ഹർജികൾ വിട്ടത് ആശ്വാസകരമാണ്. മുന്‍ വര്‍ഷത്തേക്കാള്‍ തീർത്ഥാടകർ കൂടുതലായി എത്തുമെന്ന് കരുതുന്നു". യുവതികളെ കയറ്റിവിടേണ്ടതില്ലെന്ന സർക്കാർ നിലപാട് ഉചിതമാണെന്നും നിയുക്ത മേൽശാന്തി എ കെ സുധീർ നമ്പൂതി പ്രതികരിച്ചു.
വൈകിട്ട് അഞ്ച് മണിക്കാണ് ശബരിമല നടതുറക്കുക. ഇന്ന് പ്രത്യേക പൂജകള്‍ ഇല്ല. സുരക്ഷ കണക്കിലെടുത്ത് പൊലീസ് സേനയെ വിന്യസിക്കുന്ന ജോലികളും പൂർത്തിയായി. ശബരിമല തീർത്ഥാടന കാലത്തെ കുറിച്ച് ആശങ്കയില്ലെന്ന് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ വി.എസ്. രാജേന്ദ്ര പ്രസാദും പ്രതികരിച്ചു. "70% കടമുറികളും ലേലത്തിൽ പോയിട്ടുണ്ട്. ആവശ്യത്തിന് അപ്പം, അരവണ എന്നിവ കരുതൽ ശേഖരമുണ്ട്.ശബരിമല കേസ് വിശാല ബഞ്ചിന് വിട്ടതും സർക്കാർ സമീപനവും തീർത്ഥാടകർക്ക് ആശ്വാസകരമാണെന്നും ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
സുരക്ഷ ശക്തം; ശബരിമല നട ഇന്ന് തുറക്കും...
വിവിധ സ്ഥലങ്ങളില്‍ നിന്നും എത്തി പമ്പ, നിലക്കല്‍ എന്നിവിടങ്ങളില്‍ തങ്ങുന്ന തീർത്ഥാടകരെ ഉച്ചക്ക് രണ്ട് മണിമുതലാണ് സന്നിധാനത്തേക്ക് കടത്തിവിടുക.ഇതിനുള്ള സംവിധാനങ്ങള്‍ പൂര്‍ത്തിയായി. വൈകിട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠര് മഹേഷ്മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി നട തുറക്കും. നെയ്യ് വിളക്ക് തെളിച്ച് ഭക്തജനസാന്നിധ്യം അറിയിക്കുന്നതോടെ മണ്ഡലകാലത്തിന് തുടക്കമാകും.