ഈ മാസം പന്ത്രണ്ടിന് ഒമ്പതംഗ ബെഞ്ച് പരിഗണിക്കുന്ന ഹർജികളുടെ പട്ടിക സുപ്രീംകോടതി പുറത്ത് ഇറക്കി. ഇതിൽ ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട ഹർജികൾ ഉൾപെട്ടിട്ടിട്ടില്ല.
ദില്ലി: ശബരിമല യുവതി പ്രവേശന വിഷയം സുപ്രീംകോടതിയുടെ ഒമ്പത് അംഗ ബെഞ്ച് ഉടൻ പരിഗണിക്കില്ല. ഈ മാസം പന്ത്രണ്ടിന് ഒമ്പതംഗ ബെഞ്ച് പരിഗണിക്കുന്ന ഹർജികളുടെ പട്ടിക സുപ്രീംകോടതി പുറത്ത് ഇറക്കി. ഇതിൽ ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട ഹർജികൾ ഉൾപെട്ടിട്ടിട്ടില്ല. 9 അംഗ ബെഞ്ച് പരിഗണിക്കുന്ന മറ്റ് നാല് കേസുകളാണ് പട്ടികയിൽ ഉള്ളത്. 7 അംഗ ബെഞ്ച് പരിഗണിക്കുന്ന 6 കേസുകളും സുപ്രീംകോടതി 12 ന് ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ ശിവസേന കേസ് ഉൾപ്പെട്ടിട്ടുണ്ട്.
2018 സെപ്റ്റംബർ 28-നായിരുന്നു ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ചരിത്രവിധി. ശബരിമല ഹർജികൾ പരിഗണിക്കുന്ന അഞ്ചംഗ ബെഞ്ച് വിശാല ബെഞ്ചിന്‍റെ പരിഗണനയ്ക്ക് വിട്ട വിഷയങ്ങൾ ഇവയാണ്:
1. ഭരണഘടനയിൽ മതസ്വാതന്ത്ര്യവും തുല്യതയും വിശദീകരിക്കുന്ന വകുപ്പുകൾ (25, 26 അനുച്ഛേദങ്ങളും, 14-ാം അനുച്ഛേദവും) തമ്മിലുള്ള ബന്ധമെന്ത്? അവയെ എങ്ങനെ ഒരുമിച്ച് നിർത്താം?
2. ഇന്ത്യയിലെ ഓരോ പൗരനും മതസ്വാതന്ത്ര്യം ഉറപ്പാക്കുന്ന 25 (1) വകുപ്പിലെ 'പൊതുക്രമം, ധാർമികത, ആരോഗ്യം' എന്ന് വിവക്ഷിക്കുന്നത് എന്ത്?
3. ധാർമികത എന്നതോ ഭരണഘടനാപരമായ ധാർമികത എന്നതോ കൃത്യമായി ഭരണഘടന നിർവചിച്ചിട്ടില്ല. ഈ ധാർമികതയെന്നത്, മൊത്തത്തിലുള്ളതാണോ, അതോ മതവിശ്വാസവുമായി ബന്ധപ്പെട്ടത് മാത്രമോ?
4. ഒരു മതാചാരം, ആ മതത്തിന്‍റെയോ വിശ്വാസം പിന്തുടരുന്നവരുടെയോ അവിഭാജ്യഘടകമാണെന്നോ അതിനെ മാറ്റാനാകില്ലെന്നോ പറയാൻ കഴിയുമോ? അത് തീരുമാനിക്കാൻ കോടതിയ്ക്ക് കഴിയുമോ? അതോ ഒരു മതമേധാവി തീരുമാനിക്കേണ്ടതാണോ അത്?
5. ഭരണഘടനയിലെ 25 (2)(b) വകുപ്പ് പ്രകാരം 'ഹിന്ദു' എന്നതിന്‍റെ നിർവചനം എന്ത്?
6. ഒരു വിഭാഗത്തിന്‍റെ/മതവിഭാഗത്തിന്‍റെ 'ഒഴിച്ചുകൂടാത്ത ആചാര'മെന്നതിന് ഭരണഘടനയുടെ മതസ്വാതന്ത്ര്യം ഉറപ്പ് നൽകുന്ന 26-ാം അനുച്ഛേദത്തിന്‍റെ സംരക്ഷണമുണ്ടാകുമോ?
7. ഒരു മതത്തിന്‍റെ ആചാരങ്ങളെ ആ മതത്തിലോ ആചാരത്തിലോ പെടാത്ത വ്യക്തിക്ക് പൊതുതാത്പര്യഹർജിയിലൂടെ ചോദ്യം ചെയ്യാനാകുമോ? അത് അനുവദനീയമാണോ?
